എറണാകുളം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് കടുത്ത പ്രതിസന്ധിയിൽ. ഭക്ഷ്യവിഷബാധ കേസുകൾ കൂടുന്ന സാഹചര്യത്തിൽ പരിശോധനകൾക്ക് ആവശ്യമായ ഭക്ഷ്യാ സുരക്ഷ ഓഫീസർമാരില്ലാത്തതാണ് തിരിച്ചടി. അഞ്ച് ലക്ഷത്തോളം വരുന്ന കേരളത്തിലെ ഭക്ഷ്യസംരംഭങ്ങളിൽ പരിശോധനയ്ക്ക് ആകെ 160 ഫുഡ് സേഫ്റ്റി ഓഫീസർമാരാണ് നിലവിലുള്ളത്.
കേരളത്തിൽ ആകെ അഞ്ച് ലക്ഷത്തോളം ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരാണ് പ്രവർത്തിക്കുന്നത്. ഭക്ഷണ സ്ഥാപനങ്ങളിൽ പ്രതിവർഷം ഒരു പരിശോധനയെങ്കിലും നടത്തണമെന്നാണ് ചട്ടം. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ പരിശോധനകളുടെ എണ്ണം മാനദണ്ഡമാക്കിയാൽ പോലും, അതിന്റെ 14.71 ശതമാനം മാത്രമെ സംസ്ഥാനത്ത് നടക്കുന്നുള്ളു എന്നതാണ് വസ്തുത.
ഉദ്യോഗസ്ഥരുടെ ക്ഷാമമാണ് ഭക്ഷ്യസുരക്ഷാ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. മണ്ഡലാടിസ്ഥാനത്തിൽ സംസ്ഥാനത്ത് 160 ഫുഡ് സേഫ്റ്റി സർക്കിളുകളാണ് പ്രവർത്തിക്കുന്നത്. ഓരോ ഓഫീസിലും ഭക്ഷ്യസുരക്ഷാ ഓഫീസർ, ക്ലാർക്ക്, അസിസ്‌റ്റന്റ് എന്നിവരുൾപ്പെടെ മൂന്നുപേർ. പല ജില്ലകളിലും ഒരേ ഉദ്യോഗസ്‌ഥൻ തന്നെ ഒന്നിലധികം സർക്കിളുകളുടെ ചുമതല വഹിക്കുന്നതിനാൽ പരിശോധനകളും കാര്യക്ഷമമല്ല.
മെട്രോ നഗരമായ എറണാകുളത്തെയും സ്ഥിതി ദയനീയമാണ്. 1,87,359 രജിസ്റ്റേർഡ് ഭക്ഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ജില്ലയിൽ 8,888 പരിശോധനകളാണ് കഴിഞ്ഞ വർഷം ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയത്.
എഫ്എസ്എസ്ഐ നിർദേശപ്രകാരം ആയിരം ഭക്ഷ്യസംരംഭകർക്ക് ഒരു ഭക്ഷ്യസുരക്ഷാ ഓഫീസർ വേണം. എന്നാൽ കേരളത്തിൽ 3000-10,000ത്തിനും ഇടയിൽ വരുന്ന സംരംഭകർക്ക് ഒരു ഫുഡ് സേഫ്റ്റി ഓഫീസർ എന്ന രീതിയിലാണ് സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത്.
സംസ്ഥാനത്ത് പരിശോധനകൾ കാര്യക്ഷമമല്ലെന്നും നൂറിലധികം പുതിയ തസ്‌തികകൾ സൃഷ്ടിക്കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നിർദേശം നൽകിയിരുന്നെങ്കിലും, നാമമാത്രമായ തസ്തികകളിലാണ് നിയമനം നടന്നത്. ഭക്ഷ്യവിഷബാധ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഉടൻ നിയമനം നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മെല്ലെ പോക്ക് അവസാനിപ്പിക്കണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.