തിരുവനന്തപുരം: പൊലീസ് - എസ്എഫ്ഐ സംഘർഷത്തിൽ എആര്‍ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ മിഥുൻ റോയിക്ക് എതിരെ കേസെടുത്തതിൽ വീഴ്ചയില്ലെന്ന് റിപ്പോർട്ട്. പരാതിക്കാരുടെ മൊഴി അനുസരിച്ചാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. മിഥുൻ മർദിച്ചത് ഇടിവള ഉപയോഗിച്ചെന്ന് ദൃശ്യങ്ങളിൽ തെളിവായുണ്ടെന്നും ഫോർട്ട് എസിപി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്ന് കമ്മീഷണർക്ക് കൈമാറും. ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കണോയെന്ന് കമ്മീഷണർ തീരുമാനിക്കും.
അതേസമയം, കേസിൽ അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. വിനയ്, സുർജിത് എന്നീ പ്രവർത്തകർക്കാണ് അനുവദിച്ചത്. ഉപാധികൾ ഒന്നുമില്ലാതെയാണ് ജാമ്യം അനുവദിച്ചത്. സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകൾക്ക് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയതിൽ പൊലീസിന് വിമർശനവും നേരിടേണ്ടി വന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് മാൾ ഓഫ് ട്രാൻവൻകൂറിലായിരുന്നു സംഭവമുണ്ടായത്. കഴിഞ്ഞ പുതുവത്സര ആഘോഷത്തിനിടയിൽ ശംഖുമുഖത്തെ മർദനത്തിൻ്റെ പ്രതികാരമായാണ് നന്ദാവനം എആർ ക്യാംപിലെ സിപിഒ ആയ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്നെത്തി ആക്രമിച്ചത്. സംഭവത്തിൽ എസ്എഫ്ഐക്കാർക്കെതിരെ പേട്ട പൊലീസ് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയതും മിഥുനും യുവതിക്കുമെതിരെ വഞ്ചിയൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതും സേനയിൽ കടുത്ത അമർഷത്തിന് വഴിവച്ചിരിക്കുകയാണ്. പൊലീസ് ജില്ലാ സമ്മേളനത്തിലും 21ന് നടക്കുന്ന ഓഫീസേഴ്സ് ജില്ലാ സമ്മേളനത്തിലും വിഷയം ഉയർത്താനാണ് ആലോചന.