KERALA

മിഥുന്‍ റോയിക്കെതിരായ ജാമ്യമില്ലാ വകുപ്പ് പിന്‍വലിക്കില്ല; തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടര്‍നടപടികള്‍ വേണ്ടെന്ന് തീരുമാനം

മിഥുൻ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിൽ പിഴവില്ലെന്ന റിപ്പോർട്ട് തിരുവനന്തപുരം എസിപി സമർപ്പിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഘർഷത്തിൽ സിപിഒ മിഥുൻ റോയിക്കെതിതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പിൻവലിക്കില്ല. മിഥുൻ റോയി ഇടിവള കൊണ്ട് ഇടിച്ചത് പരിഗണിച്ചാണ് തീരുമാനം. എസ്എഫ്ഐ പ്രവർത്തകർ കേസുമായി കോടതിയിൽ പോയാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ നീക്കം.

അതേസമയം ഇരു കേസുകളിലും തൽക്കാലം തുടർനടപടികൾ സ്വീകരിക്കേണ്ടന്ന നിലപാടിലാണ് അന്വേഷണസംഘം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേസിൽ നടപടി വേണ്ടെന്നുള്ള തീരുമാനവും അറിയിച്ചിട്ടുണ്ട്. മിഥുൻ റോയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിൽ പിഴവില്ലെന്ന റിപ്പോർട്ട് തിരുവനന്തപുരം എസിപി സമർപ്പിച്ചിരുന്നു.

കഴിഞ്ഞ പുതുവത്സര ആഘോഷത്തിനിടയിൽ ശംഖുമുഖത്തെ മർദനത്തിൻ്റെ പ്രതികാരമായാണ് നന്ദാവനം എആർ ക്യാംപിലെ സിപിഒ ആയ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്നെത്തി ആക്രമിച്ചത്.  മാൾ ഓഫ് ട്രാൻവൻകൂറിലായിരുന്നു സംഭവമുണ്ടായത്. കേസിൽ എസ്എഫ്ഐ പ്രവർത്തകരായ വിനയ്, സുർജിത് എന്നീ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT