കോഴിക്കോട്: പൊലീസ് സേനയിൽ അംഗബലമില്ലാതെ ബുദ്ധിമുട്ടുകയാണ് കോഴിക്കോട് സിറ്റി പൊലീസ്. 753 പൗരന്മാർക്ക് ഒരു പൊലീസ് എന്ന അവസ്ഥയാണ് ജില്ലയിൽ നിലവിലുള്ളത്. 21 പൊലീസ് സ്റ്റേഷനുകളിലായി ആകെ 2219 ഉദ്യോഗസ്ഥർ മാത്രമാണ് ഡ്യൂട്ടിയിൽ ഉള്ളത്. പല പ്രധാന തസ്തികകളും ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്.
സിറ്റി പൊലീസ് കമ്മീഷണർക്ക് കീഴിൽ 21 പൊലീസ് സ്റ്റേഷനുകളും വിവിധ പ്രത്യേക യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. 2011ലെ സെൻസസ് കണക്കുകൾ പ്രകാരം 16,70,860പേരാണ് കോഴിക്കോട് ഉപജില്ലയിൽ ഉള്ളത്. ഇത് പ്രകാരം 3342 പൊലീസ് ഉദ്യോഗസ്ഥർ ജില്ലയിൽ വേണം.
എന്നാൽ നിലവിലുള്ളതാകട്ടെ 2219 പേർ മാത്രം. 500 പേർക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നാണ് സംസ്ഥാനത്തെ കണക്ക് എന്നാൽ കോഴിക്കോട് എത്തുമ്പോൾ 753 പേർക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലേക്ക് എത്തും. 22 ഇൻസ്പെക്ടർമാർ 115 സബ് ഇൻസ്പെക്ടർമാർ 73 വനിത സബ് ഇൻസ്പെക്ടർമാർ 364 അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാർ 1493 സീനിയർ സിവിൽ പോലീസ് ഓഫീസർമാർ 159 പോലീസ് ഡ്രൈവർമാർ എന്നിവരാണ് നിലവിൽ സേനയുടെ ഭാഗം.
വെള്ളയിൽ പൊലീസ് സ്റ്റേഷനിലാണ് അംഗബലം ഏറ്റവും കുറവ്. എസ്ഐ ഉൾപ്പെടെ 21 സേനാംഗങ്ങൾ മാത്രമാണ് ഈ പൊലീസ് സ്റ്റേഷനിൽ ഉള്ളത്. സൈബർ കുറ്റകൃത്യങ്ങൾ അനുദിനം കൂടി വരുമ്പോഴും സൈബർ പൊലീസ് സ്റ്റേഷനിൽ ആകെയുള്ളത് 24 ഉദ്യോഗസ്ഥർ മാത്രം.
ബേപ്പൂർ എലത്തൂർ കോസ്റ്റൽ സ്റ്റേഷനുകളിലായി ആകെയുള്ളത് 58 ഉദ്യോഗസ്ഥർ മാത്രം. സ്റ്റേഷനുകൾക്കൊപ്പം കമ്മീഷണർ ഓഫീസിലെ പല തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനിടയിലാണ് ഓപ്പറേഷൻ തൂഫാന് വേണ്ടി പ്രത്യേക സ്‌ക്വാഡുണ്ടാക്കി പ്രവർത്തിക്കുന്നത്. ഇതോടെ സ്റ്റേഷനിൽ കേസുകൾ കെട്ടിക്കിടക്കുകയാണ്. അടിയന്തരമായി ഒഴിവുകൾ നികത്താൻ ആയില്ലെങ്കിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം അനുദിനം വർദ്ധിക്കും.