ആലപ്പുഴ: ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് യൂ ടേണടിച്ചത് തുഷാർ വെള്ളാപ്പള്ളിയെ ദൂതനാക്കിയതോടെ. തുഷാർ പെരുന്നയിലേക്ക് വരേണ്ടെന്ന് ജി. സുകുമാരൻ നായർ. എസ്എൻഡിപി നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും എൻഎസ്എസ്. എസ്എൻഡിപിയുമായുള്ള സാമുദായിക ഐക്യം ബിജെപിക്ക് ഗുണം ചെയ്യുമോ എന്ന സംശയത്തിൽ നീക്കത്തിൽ നിന്ന് ഉടനടി പിന്മാറുകയായിരുന്നു എൻഎസ്എസ്.
ഐക്യം പരാജയപ്പെട്ടത് തുഷാറിന്റെ വരവോട് കൂടിയാണെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. സമുദായങ്ങൾ തമ്മിലുള്ള ചർച്ചയിൽ അതിൻ്റെ നേതാക്കളാണ് പങ്കെടുക്കേണ്ടത്. ഐക്യം ആവശ്യപ്പെട്ടത് വെള്ളാപ്പള്ളിയാണ്. അദ്ദേഹമാണ് തീരുമാനങ്ങൾ അറിയിക്കേണ്ടത്. തുഷാർ രാഷ്ട്രീയ പാർട്ടി നേതാവാണ്. തുഷാറിനെ അയക്കാനുള്ള തീരുമാനത്തിൽ എൻഎസ്എസിന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൻ്റെ കാര്യത്തിലും പാർട്ടികളുടെ കാര്യത്തിലും സമുദായങ്ങളുടെ കാര്യത്തിലും എല്ലാം എൻഎസ്എസിന് സമദൂര നിലപാടാണ്. എൻഎസ്‌എസ്-എസ്‌എൻഡിപി ഐക്യം അടഞ്ഞ അധ്യായമാണ്. നിലപാട് മാറ്റത്തിൽ ഒരു പാർട്ടിയും ഇടപെട്ടിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
അതേസമയം, വാർത്ത മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്നും ഔദ്യോഗികമായി അറിയിച്ച ശേഷം പ്രതികരിക്കാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിഷയത്തിൽ വിശദാംശങ്ങൾ പരിശോധിച്ചു പ്രതികരിക്കാം. ഇപ്പോൾ വിഷയം ചർച്ചയക്കേണ്ട. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും തന്നെയാരും വിവരങ്ങൾ പറയാൻ വിളിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.