KERALA

ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയത് 139 എണ്ണം, മഴക്കാലമെത്തിയിട്ടും പൊളിക്കാൻ നടപടികളില്ല; തൃശൂരിൽ ഭീഷണിയായി പഴയ കെട്ടിടങ്ങൾ

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും വ്യാജ സ്ട്രക്ച്ചറൽ സ്റ്റബിളിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കിയും കെട്ടിട ഉടമകൾ രക്ഷപ്പെടുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ത‍ൃശൂർ: കാലവർഷം തുടരുന്നതിനിടെ ആശങ്ക ഉയർത്തി തൃശൂർ നഗരത്തിലെ പഴയ കെട്ടിടങ്ങൾ. ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ 139 കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ നേരത്തെ കോർപ്പറേഷൻ തീരുമാനം എടുത്തിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും വ്യാജ സ്ട്രക്ച്ചറൽ സ്റ്റബിളിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കിയും കെട്ടിട ഉടമകൾ രക്ഷപ്പെടുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

1790 മുതൽ 1805 വരെ കൊച്ചി രാജ്യം ഭരിച്ച ശക്തൻ തമ്പുരാനാണ് ആധുനിക തൃശൂർ നഗരത്തിന്റെ ശിൽപ്പി. അന്ന് വടക്കുംനാഥ ക്ഷേത്രത്തിന് ചുറ്റുമുണ്ടായിരുന്ന കാട് വെട്ടിത്തെളിച്ച് ദീർഘ വീക്ഷണത്തോടെ അദ്ദേഹം നഗരാസൂത്രണം നടത്തി. രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ശക്തൻ സ്ഥാപിച്ച നഗരത്തിലെ കെട്ടിടങ്ങളിൽ പലതും ബലക്ഷയത്തോടെയാണെങ്കിലും ഇന്നും തൃശൂരിലുണ്ട്.

100 മുതൽ 200 വരെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളും തൃശൂർ കോർപ്പറേഷന്റെയടക്കം ബലക്ഷയം ഉള്ള മറ്റ് കെട്ടിടങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. കഴിഞ്ഞ രണ്ട് വർഷകാലത്തിനിടിയിൽ മാത്രം ഇത്തരത്തിലെ അഞ്ച് കെട്ടിടങ്ങളാണ് തകർന്ന് വീണത്. പഴക്കം ചെന്ന കെട്ടിടങ്ങൾ അപകട ഭീഷണി ഉയർത്തിയപ്പോൾ അവ അടിയന്തിരമായി പൊളിച്ച് മാറ്റാൻ നേരത്തെ തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ കെട്ടിടങ്ങൾ വേഗത്തിൽ പൊളിക്കണെമെന്ന് നിരന്തം ആവശ്യപ്പെട്ട യുഡിഎഫ് ഭരണത്തിലെത്തിയിട്ടും തുടർ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി കഴിഞ്ഞ വർഷം കോർപ്പറേഷൻ പരിധിയിൽ 227 കെട്ടിടങ്ങൾ പരിശോധിച്ചതിൽ 139 കെട്ടിടങ്ങൾക്കും ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അപകടാവസ്ഥയിലായ ഈ കെട്ടിടങ്ങൾ ഉടമകൾ തന്നെ അടിയന്തിര അറ്റകുറ്റ പണികൾ നടത്തി ബലപ്പെടുത്തണമെന്നോ പൊളിച്ച് മാറ്റണമെന്നോ കാട്ടി അന്ന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചില കെട്ടിട ഉടമകൾ ഏതാനം ചില മിനുക്ക് പണികൾ ചെയ്ത ശേഷം വ്യാജ സ്ട്രച്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി രക്ഷപ്പെട്ടതായും ആരോപണം ഉയർന്നിട്ടുണ്ട്.

SCROLL FOR NEXT