KERALA

ലക്ഷ്യം കാണാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി; കായിക വകുപ്പിൻ്റെ അവകാശവാദം പാഴ്‌വാക്കായി

മൂന്ന് വർഷം കൊണ്ട് മുഴുവൻ പഞ്ചായത്തിലും കളിക്കളം നിർമിക്കുമെന്നായിരുന്നു കായിക വകുപ്പിൻ്റെ അവകാശവാദം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ലക്ഷ്യം പൂർത്തിയാക്കാതെ കായിക വകുപ്പ് തുടങ്ങിയ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി, 40 പഞ്ചായത്തുകളിൽ മാത്രമാണ് പൂർത്തീകരിച്ചത്. മൂന്ന് വർഷം കൊണ്ട് മുഴുവൻ പഞ്ചായത്തിലും കളിക്കളം നിർമിക്കുമെന്നായിരുന്നു കായിക വകുപ്പിൻ്റെ അവകാശവാദം.

ഒരേക്കർ സ്ഥലത്ത് ഒരു കോടി ചെലവിലാണ് കളിക്കളങ്ങൾ നിർമിക്കുക. ഇതിൽ 50 ലക്ഷം കായികവകുപ്പ് മുടക്കുമെന്നായിരുന്നു കരാർ. ബാക്കി തുക എംഎൽഎ ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്, സിഎസ്ആർ, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ കണ്ടെത്തും എന്നായിരുന്നു തീരുമാനം. 2023ലാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കളിക്കളമെന്ന പദ്ധതി നടപ്പാക്കാൻ കായിക വകുപ്പ് തീരുമാനിച്ചത്.

നിലവിൽ 188 പഞ്ചായത്തുകളിൽ കളിക്കളങ്ങളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 140 കളിക്കളങ്ങൾക്ക് അനുമതി ലഭിച്ചു. 47 ​കളിക്കളങ്ങൾ നിർമാണ പ്രവർത്തനങ്ങളിലും 65 എണ്ണം ടെൻഡർ നടപടികളിലുമായി തുടരുകയാണ്. 18 വീതം ​ഗ്രൗണ്ട് പൂർത്തിയായ കണ്ണൂരും തൃശൂരുമാണ് ഏറ്റവും കൂടുതൽ കളിക്കളങ്ങൾ ലഭിച്ച കണക്കിൽ മുമ്പിലുള്ളത്. ആലപ്പുഴയിൽ 17 ഉം തിരുവനന്തപുരത്ത് 14 ഉം കളിക്കളങ്ങൾ പൂർത്തിയായി. 2 ​ഗ്രൗണ്ട് പൂർത്തിയായ വയനാട് ജില്ലയാണ് കണക്കിൽ ഏറ്റവും പിന്നിൽ. പത്തനംതിട്ട, ഇടുക്കി, കാസർ​ഗോഡ് ജില്ലകളിൽ 4 ​വീതം ഗ്രൗണ്ടുകളാണ് പൂർത്തിയായത്.

സ്പോർട്സ് കേരള ഫൗണ്ടേഷനാണ് കളിക്കളങ്ങളുടെ നിർമാണ ചുമതല. നിലവിൽ കളിക്കളമുള്ള പഞ്ചായത്തുകളാണെങ്കിൽ മറ്റൊരു കളിക്കളത്തിനോ നിലവിലെ കളിക്കളത്തിൻ്റെ നവീകരണമോ പദ്ധതിയിലൂടെ സാധ്യമാകും. ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ബാഡ്‌മിൻ്റൺ തുടങ്ങിയ ഓരോ പഞ്ചായത്തിനും ആവശ്യമായ കോർട്ടുകൾ നിർമിക്കാനായിരുന്നു പദ്ധതി.

കൂടാതെ നടപ്പാത, ഓപ്പൺ ജിം, ടോയ്‌ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് ഗ്രൗണ്ട്, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുകയെന്നും കായികവകുപ്പ് അറിയിച്ചിരുന്നു. ഗ്രാമങ്ങളിലെയടക്കം വളർന്നു വരുന്ന കുട്ടികൾക്ക് ഏറെ സഹായകരമാകുന്ന ഒരു പദ്ധതിയാണ് ലക്ഷ്യം തൊടാതെ പാതിവഴിയിൽ നിൽക്കുന്നത്.

SCROLL FOR NEXT