കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കൊച്ചിയിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത ഫസ്റ്റ് ഓണർ വാഹനത്തിന്റെ ഉടമ മാഹിൻ അൻസാരി കസ്റ്റംസിന് മുന്നില്‍ രേഖകളുമായി ഹാജരായി. താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് മാഹിൻ അൻസാരി മാധ്യമങ്ങളോട് പ്രതികരിച്ചു. ഫേസ്ബുക്ക് മാർക്കറ്റ് പ്ലെസിൽ പരസ്യം കണ്ടാണ് വണ്ടി വാങ്ങിയതെന്നും മാഹിൻ പറഞ്ഞു.
വാഹനം നൽകിയവരെ ഒരു തവണ നേരിൽ കണ്ടിട്ടുണ്ട്. ഡൽഹിയിൽ 15 വർഷം ഉപയോഗിച്ച വാഹനം ആണെന്നാണ് പറഞ്ഞത്. വ്യാജ ഐഡി കാർഡ് താൻ നൽകിയിട്ടില്ല. എൻഒസിക്കു വേണ്ടി കൈമാറിയ രേഖകളിൽ കൃത്രിമം കാണിച്ചതാണ് എന്നും മാഹിൻ പറഞ്ഞു. എഞ്ചിൻ നമ്പറിൽ ഉൾപ്പടെ വ്യത്യാസം ഉണ്ടായിരുന്നു, ഉടൻ ശരിയാക്കും എന്നായിരുന്നു നൽകിയ വാഗ്ദാനം. തനിക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. വണ്ടി കിട്ടിയിട്ട് ഒന്നര വർഷം ആയി. ആർസി ബുക്കിൽ ബ്ലാക്ക് ആണ് കളർ. താൻ കളർ മാറ്റാൻ കൊടുത്തിട്ടില്ല. വണ്ടി തന്ന സംഘത്തെ പിന്നെ ബന്ധപ്പെടാൻ ആയില്ലെന്നും മാഹിൻ പറഞ്ഞു.
അതേസമയം, ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്നും കസ്റ്റംസ് നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. നിയമപരമായി സ്വന്തമാക്കിയ ലാൻഡ് റോവറിന്റെ രേഖകൾ പോലും പരിശോധിക്കാതെയാണ് കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുത്തതെന്ന് ദുൽഖർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ലഹരി മരുന്ന് - ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച കാറാണ് കസ്റ്റംസ് പിടിച്ചെടുത്തത് എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നതായും ദുല്‍ഖര്‍ ചൂണ്ടികാട്ടി. കേസ് ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.