തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരും ദേവസ്വം ബോർഡും തിരുത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവർ തന്നെ സമ്മതിച്ചതാണ്. അത് തെറ്റായിരുന്നുവെന്ന് തിരുത്തി കൊടുക്കട്ടെ. പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ പിന്തിരിപ്പന്മാരായി മുദ്രകുത്തി. പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ആചാര അനുഷ്ഠാനങ്ങളിലും മതപരമായ കാര്യങ്ങളിലും ഒരു സർക്കാരും കോടതിയും ഇടപെടേണ്ട എന്നുള്ളതായിരുന്നു കോൺഗ്രസ് നിലപാട്. ആചാര അനുഷ്ഠാനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ മതങ്ങളിൽ നിന്ന് തന്നെ വരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
പാലക്കാട് പലരെയും പരിഗണിക്കുന്നുണ്ട് അതിൽ ഒരാളാണ് രമേശ് പിഷാരടി. അന്തിമ തീരുമാനമായിട്ടില്ല. രമേശ് പിഷാരടിയുടെ പ്രതികരണം വളരെ പോസിറ്റീവ് ആണ് അധികാരം ഇല്ലാതിരുന്ന കാലത്തും കോൺഗ്രസിനൊപ്പം നിന്ന ആളാണ് പിഷാരടി എന്ന് വി.ഡി. സതീശൻ. ഇനി പാലക്കാട്ടേക്ക് പരിഗണിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും പിഷാരടി തന്നെ പറഞ്ഞിട്ടുണ്ട്. അന്തസുള്ള നിലപാടാണ് പിഷാരടി എടുത്തിട്ടുള്ളത്.
സ്ഥാനാർഥി നിർണയം വളരെ ചിട്ടയായിപൂർത്തിയാക്കും. ഭൂരിഭാഗം സീറ്റുകളിലും ഇത്തവണ ഒരൊറ്റ പേര് മാത്രമാണ് പല നേതാക്കളും നിർദ്ദേശിച്ചിട്ടുള്ളത്. എല്ലാവരുടെയും ലക്ഷ്യം ഇത്തവണ അധികാരത്തിൽ വരിക എന്നതാണ്. പേരാവൂരിൽ ആരെ ഇറക്കിയാലും കെപിസിസി പ്രസിഡന്റിനെ തോൽപ്പിക്കാനാകില്ല ശൈലജയെ മാറ്റുന്നതിന് തുല്യമാണ് തോൽക്കുന്ന പേരാവൂരിൽ സീറ്റ് കൊടുത്തതെന്നും വി.ഡി. സതീശൻ പറഞ്ഞു.