തിരുവനന്തപുരം: നിയമസഭയുടെ രണ്ടാം ദിവസം സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞ് സഭ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കുന്നംകുളം കസ്റ്റഡി മർദനം അടക്കമുള്ള അതിക്രമങ്ങൾ അടിയന്തരപ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചേക്കും. ആഗോളഅയ്യപ്പ സംഘമം, ആരോഗ്യവകുപ്പിലെ പ്രതിസന്ധി ഉൾപ്പെടെ ഉയർത്തി സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് സഭയിൽ എത്തില്ല. പൊലീസ് വീഴ്ച ചർച്ച ചെയ്യുന്ന വേളയിൽ രാഹുലിന്റെ സാന്നിധ്യം ഉണ്ടാകരുതെന്നാണ് നേതൃത്വത്തിൻ്റെ തീരുമാനം. നേതൃത്വത്തിന്റെ നിലപാടിനോട് എ ഗ്രൂപ്പും യോജിച്ചിട്ടുണ്ട്. സർക്കാരിനെതിരായ ആക്രമണത്തിൻ്റെ മൂർച്ച കുറയുമെന്ന് രാഹുലിനെ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇന്നും സഭയിലെത്തി കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടേണ്ടെന്ന തീരുമാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലും. നിലവിൽ അടൂരിലെ വീട്ടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വരുന്നതിൽ ഡിസിസിയിൽ അവ്യക്തത തുടരുകയാണ്. രാഹുൽ മണ്ഡലത്തിലെത്തിയാൽ എന്ത് നിലപാട് സ്വീകരിക്കണം എന്നതിൽ വ്യക്തതയില്ല. രാഹുലിന് സംരക്ഷണം ഒരുക്കണമെന്ന നിലപാടാണ് ഒരു വിഭാഗത്തിന്. അതിനിടെ മണ്ഡലത്തിൽ രാഹുൽ എത്തിയാൽ തടയുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.