KERALA

ഭാര്യയുമായുള്ള അകൽച്ച വിനയായി; അവയവക്കടത്തിന് വ്യാജരേഖ ചമച്ച കേസിൽ മുഖ്യപ്രതി നജീബിനെ കുടുക്കിയത് റഷീദ

മുഖ്യപ്രതി മുഹമ്മദ് നജീബും മൂന്നാം ഭാര്യ റഷീദയും തമ്മിലുള്ള ബന്ധത്തിലെ തകർച്ചയാണ് വർഷങ്ങളായി നടന്നുവന്ന അവയവ കച്ചവടത്തിലെ തട്ടിപ്പ് പുറത്താകാൻ കാരണം.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബിനെ പിടികൂടാൻ സഹായിച്ചത് മൂന്നാം ഭാര്യ റഷീദ. മുഖ്യപ്രതി മുഹമ്മദ് നജീബും റഷീദയും തമ്മിലുള്ള ബന്ധത്തിലെ തകർച്ചയാണ് വർഷങ്ങളായി നടന്നുവന്ന അവയവ കച്ചവടത്തിലെ തട്ടിപ്പ് പുറത്താകാൻ കാരണം. റഷീദയായിരുന്നു വ്യാജ രേഖകൾ ചമയ്‌ക്കാൻ നജീബിന് ഏറ്റവുമധികം സഹായം ചെയ്തിരുന്നത്.

വ്യക്തിപരമായ തർക്കങ്ങളെ തുടർന്ന് ഇരുവരും അകന്നതോടെ, നജീബിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ റഷീദ സൈബർ പൊലീസിന് കൈമാറുകയായിരുന്നു. മാപ്പുസാക്ഷിയാക്കണമെന്ന വ്യവസ്ഥയിലാണ് റഷീദ നിർണായക വിവരങ്ങളും തെളിവുകളും കൈമാറിയത്.

അവയവക്കടത്തിനായി വ്യാജരേഖ ചമച്ച കേസിലെ മുഖ്യപത്രി നജീബിനെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ നേരത്തെ പുറത്തിറക്കുകയും തെരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തിരുന്നു.

മെഡിക്കല്‍ ടൂറിസത്തിൻ്റെ മറവില്‍ നജീബ് വിദേശയാത്ര നടത്തിയതിൻ്റെ തെളിവ് അടക്കം പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ ഇയാളുടെ അന്താരാഷ്ട്ര ബന്ധത്തിലടക്കം അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. ഇരകളെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യപ്രതി നജീബ് പിടിയിലാകുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ആശുപത്രിയില്‍ വച്ച് വടക്കേക്കര സ്വദേശിക്ക് അവയവദാനം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അവയവക്കച്ചവട റാക്കറ്റുമായി ആശുപത്രിക്കുള്ള ബന്ധത്തിലാണ് അന്വേഷണം നടക്കുന്നത്. അവയവം ദാനം ചെയ്തയാളെയും പൊലീസ് പ്രതിചേര്‍ത്തിട്ടുണ്ട്. ഡോക്ടര്‍മാരുടെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്നതിലും പരിശോധന നടത്തിവരികയാണ്. ജഡ്ജിമാരുടെ പേരിലും വ്യാജ രേഖകള്‍ ചമച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കല്‍ ടൂറിസത്തിൻ്റെ മറവിലാണ് തട്ടിപ്പെന്നും ആരോപണമുണ്ട്. കല്ലത്രസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് അവയവ ദാന തട്ടിപ്പ് നടന്നിരുന്നത്. വ്യാജ രേഖ ഉണ്ടാക്കിയെന്ന കേസില്‍ ഫോട്ടോസ്റ്റാറ്റ് കടയുടെ നടത്തിപ്പുകാരായ സണ്ണി വര്‍ഗീസ്, സിനി സണ്ണി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

SCROLL FOR NEXT