KERALA

"ജീപ്പിന് ഫിറ്റ്നസുണ്ട്"; ബിജെപിയുടെ ആരോപണം തള്ളി പി.എ. മുഹമ്മദ് റിയാസ്

ജീപ്പിന് ഫിറ്റ്നസ് ഇല്ലെന്നും മന്ത്രിക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു ബിജെപിയുടെ ആവശ്യം.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ദേശീയപാത റോഡ് ഷോയ്ക്ക് ഉപയോഗിച്ച ജീപ്പിന് ഫിറ്റ്നസ് ഇല്ലെന്ന് ബിജെപി ആരോപണം തള്ളി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജീപ്പിന് ഫിറ്റ്നസ് ഉണ്ടെന്നും ഈ വർഷം ജനുവരി 13 ന് ഫിറ്റ്നസ് പുതുക്കിയത് ആണെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ജീപ്പിന് ഫിറ്റ്നസ് ഇല്ലെന്നും മന്ത്രിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ ഓഫീസ് വീശദീകരണവുമായി രംഗത്തെത്തിയത്.

മാർച്ച് 11നാണ് മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ റോഡ് ഷോ നടന്നത്. ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിയെ ക്ഷണിക്കാതിരുന്നത് വിവാദമായതിന് പിന്നാലെയായിരുന്നു സമാന്തര ഉദ്ഘാടനവും റോഡ് ഷോയും നടത്തിയത്. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ദേശീയപാതയിലായിരുന്നു റോഡ് ഷോ സംഘടിപ്പിച്ചത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് എന്നിവരാണ് മന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്.

ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ: പ്രകാശ് ബാബുവാണ് മന്ത്രിക്കെതിരെ പരാതി നൽകിയത്. 28 കിലോമീറ്ററോളം ദൂരം ഫിറ്റ്നസ് ഇല്ലാത്ത വാഹനത്തിൽ സഞ്ചരിച്ചത് കുറ്റകരമാണെന്നും ഇവർക്കെതിരെ നടപടി വേണം എന്നും പ്രകാശ് ബാബു ആർടിഒയ്ക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

SCROLL FOR NEXT