കൊച്ചി: സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് എതിരെ സംസ്ഥാന സർക്കാരിൻ്റെ പ്രതികാര നടപടിയെന്ന് ബിജെപി നേതാവ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. ശബരിമല സ്ത്രീ പ്രവേശനത്തിൽ സ്വീകരിച്ച നിലപാടിൽ പ്രതികാരം വീട്ടുകയാണ്. തെളിവുകളില്ലാതയാണ് 41 ദിവസം ജയിലിലിട്ടത്. അവസരം വന്നപ്പോൾ തന്ത്രിയെ കുടുക്കിയെന്നും ശ്രീധരൻ പിള്ള ന്യൂസ് മലയാളത്തോട് പറഞ്ഞു.
സുപ്രീം കോടതി വിധി വരുമ്പോൾ താൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. ആ സമയത്ത് യുഡിഎഫും എൽഡിഎഫും മുതലെടുപ്പിന് ശ്രമിച്ചു. ബിജെപി നേരത്തേ തന്നെ വിശ്വാസികൾക്കായി സമരത്തിന് ഇറങ്ങിയെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസ് പ്രതി കണ്ഠരര് രാജീവർക്ക് പിന്തുണയുമായി പി.എസ്. ശ്രീധരൻപിള്ള നേരത്തേ തന്നെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്ത്രിയെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു.
ആലപ്പുഴയിലെ ബിജെപി നേതാക്കൾക്ക് ഒപ്പമാണ് ശ്രീധരൻപിള്ള തന്ത്രിയുടെ വീട്ടിലെത്തിയത്. തന്ത്രിയുടെ അറസ്റ്റിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു തന്റെയും ബിജെപിയുടെയും നിലപാട്. പ്രഥമദൃഷ്ട്യാ ഈ കേസ് നിലനിൽക്കില്ലെന്ന് അറിയാം. തെളിവിന്റെ കണിക പോലും ഇല്ലെന്ന് എല്ലാ ഫയലും പരിശോധിച്ചതിനു ശേഷം കോടതി പറഞ്ഞുവെന്നും ഇത് നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കണമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞിരുന്നു.