വയനാട്: സെപ്റ്റംബർ 30നകം കുടുംബത്തിന്റെ ബാധ്യത തീർത്തില്ലെങ്കിൽ സമരവുമായി മുന്നോട് പോകുമെന്ന് വയനാട്ടിൽ ജീവനൊടുക്കിയ മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരുമകൾ പത്മജ. ബാധ്യത തീർപ്പാക്കുന്നത് സംബന്ധിച്ച് നേതൃത്വത്തിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പത്മജ ന്യൂസ് മലയാളത്തോട് പറഞ്ഞു.
എൻ.എം. വിജയൻ്റെ പേരിൽ ബത്തേരി അർബൻ ബാങ്കിലുള്ള കടം, പാർട്ടി തീർക്കുമെന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഈ ഉറപ്പ് മാധ്യമങ്ങൾക്ക് മുന്നിൽ മാത്രമാണ് പറഞ്ഞിരിക്കുന്നതെന്ന് പത്മജ പറയുന്നു. കുടുംബത്തിന്റെ ബാധ്യതകൾ അല്ല പാർട്ടിക്ക് ഉണ്ടായ ബാധ്യതകളാണ് ഇതെല്ലാം. സെപ്റ്റംബർ 30 നുള്ളിൽ ബാധ്യതകൾ തീർത്തില്ലെങ്കിൽ, ഒക്ടോബർ 2 ന് ഡിസിസിക്ക് മുന്നിൽ സമരം നടത്തുമെന്നും പത്മജ വ്യക്തമാക്കി.
നിലവിൽ കുടുബത്തോട് സംസാരിക്കാൻ പാർട്ടി തയ്യാറായിട്ടില്ല. മൂന്ന് കാര്യങ്ങൾ ചെയ്തു തരുമെന്ന് അവരാണ് പറഞ്ഞത്. ഇത് മൂന്നും കുടുംബത്തിന്റെ മേൽ അടിച്ചേൽപ്പിച്ചതാണ് കരാർ രേഖയില്ലെന്ന് എങ്ങനെ പറയാൻ പറ്റുമെന്നും പത്മജ ചോദിച്ചു.
അതേസമയം എൻ.എം. വിജയൻ്റെ പേരിൽ ബത്തേരി അർബൻ ബാങ്കിലുള്ള കടം, പാർട്ടി തീർക്കുമെന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഡിസിസി നേതൃയോഗത്തിന് ശേഷം പറഞ്ഞത്. നിയമപരമല്ലെങ്കിലും ധാർമികമായ ബാധ്യത പാർട്ടിക്കുണ്ടെന്നാണ് സണ്ണി ജോസഫിൻ്റെ പ്രസ്താവന. കടബാധ്യത കോൺഗ്രസ് ഏറ്റെടുത്ത്, ബാങ്കുമായി ചർച്ച ചെയ്ത് എഴുതിതള്ളണമെന്നാണ് എൻ.എം. വിജയൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നതെന്ന് സണ്ണി ജോസഫ് പറയുന്നു.
എന്നാൽ എത്രയും വേഗം അത് അടച്ചുവീട്ടാനാണ് പാർട്ടിയുടെ തീരുമാനം. ഇത് നിയമപരമല്ല ധാർമികമാണെന്ന് കെപിസിസി പ്രസിഡൻ്റ് എടുത്തുപറഞ്ഞു. മുള്ളൻകൊല്ലിയിലെ സംഘടനാ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സജീവ് ജോസഫ് എംഎൽഎയെയും ജമീല ആലിപ്പറ്റയേയും ചുമതലപ്പെടുത്തിയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.