KERALA

തണ്ടപ്പേര് അനുവദിക്കുന്നതിൽ തടസമായത് സ്ഥലം മുമ്പ് ആദിവാസി ഭൂമിയായിരുന്നതിനാൽ; അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കിയതിൽ ജില്ലാ കളക്ടർ

ആദിവാസി ഭൂമിയായിരുന്ന സ്ഥലം കൈമാറ്റത്തിനും വിൽപനയ്ക്കും കാലതാമസം ഉണ്ടാകുമെന്നും ജില്ലാ കളക്ടർ

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി പാലക്കാട് ജില്ലാ കളക്ടർ മാധവിക്കുട്ടി ഐഎഎസ്. മരിച്ച കൃഷ്ണസ്വാമിയുടേത് മുമ്പ് ആദിവാസി ഭൂമി ആയിരുന്നുവെന്നാണ് ജില്ലാ കളക്ടറുടെ വിശദീകരണം. ആദിവാസി ഭൂമിയായിരുന്ന സ്ഥലം കൈമാറ്റത്തിനും വിൽപനയ്ക്കും കാലതാമസം ഉണ്ടാകും. തണ്ടപ്പേര് അനുവദിക്കുന്നതിൽ ഇതാണ് സാങ്കേതികമായി തടസമായതെന്നും കളക്ടറുടെ വിശദീകരണത്തിൽ പറയുന്നു.

നിലവിൽ ഡെപ്യൂട്ടി കളക്ടറുടെ പ്രാഥമിക പരിശോധനയാണ് നടന്നത്. സംഭവം വിശദമായി അന്വേഷിക്കും. അട്ടപ്പടിയിൽ പൊതുവായി നിക്കുന്ന ഭൂമി പ്രശ്നങ്ങൾ പരിശോധിക്കും. കൃഷ്ണസ്വാമിയുടെ ഭൂമിയുടെ രേഖകൾ പരിശോധിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കൃഷ്ണസ്വാമി ജീവനുടുക്കിയതിൽ വില്ലേജ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു ഡെപ്യൂട്ടി കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കിയത്. വില്ലേജിൽ നിന്നും തണ്ടപ്പേര് കിട്ടാതായതോടെയാണ് ജീവനൊടുക്കിയത് എന്നാണ് കുടുംബം ആരോപിക്കുന്നത്. ആറ് മാസമായി ഭൂമി തണ്ടപ്പേര് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷ്ണ സ്വാമി വില്ലേജ് ഓഫീസ് കയറി ഇറങ്ങുകയായിരുന്നു. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന സ്ഥലം തന്റേതല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാണ് കൃഷ്ണ സ്വാമി ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്.

വില്ലേജ് ഓഫീസില്‍ നിന്നും കൃഷ്ണസ്വാമിക്ക് മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്ന് ഭാര്യ കമലം പറഞ്ഞിരുന്നു. 2.5 സെന്റ് സ്ഥലം വഴിക്കായി വിട്ടു കൊടുത്തിരുന്നു. ഇതിന്റെയെല്ലാം രേഖകള്‍ ഹാജരാക്കിയിരുന്നുവെന്നും കമലം പറഞ്ഞു. ജില്ലാ കളക്ടറുടെ അന്വേഷണവുമായി സഹകരിക്കും. ജീവനൊടുക്കാൻ കാരണം വില്ലേജ് അധികൃതരുടെ അനാസ്ഥയാണെന്ന് കളക്ടറെ ബോധിപ്പിക്കുമെന്നും കുടുംബം പറയുന്നു.

SCROLL FOR NEXT