പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി. സർക്കാർ നിയോഗിച്ച വിദഗ്‌ധസംഘം ഇന്ന് വിനോദിനിയുടെ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തും. ഇതിനായി ഡിഎംഒ ഓഫീസിൽ എത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ കുടുബംത്തിന് നൽകിയ കത്തിലാണ് ജില്ലാ ആശുപത്രി അധികൃതർ പിഴവ് സമ്മതിച്ചത്.
രാവിലെ 10 മണിയോടെ ജില്ലാ മെഡിക്കൽ ഓഫീസിൽവച്ചാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം കുടുംബത്തിൻ്റെ മൊഴിയെടുക്കുക. മൊഴിയെടുക്കാൻ ഹാജരാകണമെന്നറിയിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ കുട്ടിയുടെ അച്ഛന് നൽകിയ കത്തിലാണ് പിഴവ് സമ്മതിച്ചിരിക്കുന്നത്.
അന്വേഷണം നിലച്ചുവെന് കുട്ടിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് വിദഗ്ധസംഘം പാലക്കാട് എത്തുന്നത്. പല്ലശ്ശന സ്വദേശി വിനോദിന്റെ മകൾ വിനോദിനിക്കാണു കൈ നഷ്ടമായത്.
കഴിഞ്ഞ വർഷം സെപ്റ്റംബര്‍ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ കൈക്ക് പരിക്കേല്‍ക്കുന്നത്. ജില്ലാ ആശുപത്രിയിലെത്തിയ കുട്ടിയുടെ കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ടു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുമുണ്ടായി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിര്‍ദേശം ലഭിച്ചത്.