കണ്ണൂര്‍: പാലത്തായി പോക്സോ കേസ് കുറ്റവാളിയും ബിജെപി നേതാവുമായ കെ. പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കിയ ഉത്തരവിറക്കി സ്കൂൾ മാനേജ്മെൻ്റ്. വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശപ്രകാരമാണ് നടപടി. കെ. പത്മകരാജനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഫേസ്ബുക്കിൽ കുറിച്ചു.
പത്മരാജന് കഴിഞ്ഞ ദിവസം തലശേരി അതിവേഗ പോക്‌സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മരണം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2020 ഫെബ്രുവരിയില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസിലാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് അതിവേഗ പോക്‌സോ കോടതി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ശിക്ഷാവിധി.
പത്മരാജന്‍ സ്‌കൂളിലെ പത്തു വയസുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 മാര്‍ച്ച് 16ന് തലശ്ശേരി ഡിവൈഎസ്പിക്ക് കുട്ടിയുടെ ഉമ്മ പരാതി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം. പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും മറ്റൊരു വീട്ടില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.