മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ ഒരു സ്കൂളിനെ നയിച്ച അധ്യാപകരെയാണ് പാങ്ങിന് നഷ്ടമായത്. ആകെ എട്ട് അധ്യാപകർ ഉണ്ടായിരുന്ന സ്കൂളിൽ ഇനി ബാക്കിയുള്ളത് നാല് പേരാണ്. പ്രധാന അധ്യാപിക അജിതയും ഇരു കണ്ണുകൾക്കും കാഴ്ചശക്തി ഇല്ലാത്ത മജീദ് മാഷും ഉൾപ്പെടെ അഞ്ച് പേരെയാണ് സ്കൂളിന് നഷ്ടമായത്. പ്യൂൺ ഗോപാലകൃഷ്ണൻ, എൽപി വിഭാഗം അധ്യാപിക ഹസ്‌നത്ത്, എൽകെജി അധ്യാപികമാരായ റസീന, യശോദ എന്നിവരാണ് സ്കൂളിൽ ഇനിയുള്ളത്.
സ്‌കൂൾ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയിലേക്ക് വിനോദയാത്ര പോയത്. വെള്ളിയാഴ്ച രാവിലെയാണ് 13 പേരടങ്ങുന്ന സംഘം ട്രാവലർ വാനിൽ അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് പോയത്. ചെങ്ങോട്ടൂർ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു ട്രാവലറിന്റെ ഡ്രൈവർ. അതിരപ്പിള്ളി സന്ദർശിച്ചശേഷം സംഘം മലക്കപ്പാറ വഴി വാൽപ്പാറയിലെത്തി. തുടർന്ന് വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
ചുരമിറങ്ങുന്നതിനിടെ 13ാം ഹെയർപിൻ വളവിൽവച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും തുടർന്ന് ഒൻപതാം വളവിലേക്ക് വാഹനം നിലംപതിച്ചെന്നുമാണ് കോയമ്പത്തൂർ പൊലീസ് പറഞ്ഞത്. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. തമിഴ്‌നാട് പൊലീസും മറ്റ് വിവിധ വകുപ്പുകളും ചേർന്ന് അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനമാണ് സ്ഥലത്ത് നടത്തിയത്.
സംസ്ഥാന ദുരന്തനിവാരണ സേന, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവർ സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.