കോഴിക്കോട്: പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കാനെത്തിയപ്പോൾ മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് സഹോദരങ്ങൾ വീണ്ടും രംഗത്ത്. തങ്ങളെ പൊലീസ് സ്റ്റേഷനിൽ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു.
2024 ഒക്ടോബർ ഏഴിനാണ് വേങ്ങേരി കാട്ടിൽപറമ്പത്ത് മുഹമ്മദ് മുസ്തഫയ്ക്കും സഹോദരൻ മുഹമ്മദ് മുനീഫിനും പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റത്. കാറിൽ സഞ്ചരിക്കവെ കല്ലായി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ അപകടം ഉണ്ടാവുകയും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാനുമാണ് സഹോദരങ്ങൾ സ്റ്റേഷനിലെത്തിയത്. പരാതി രേഖാമൂലം നൽകാൻ എത്തിയ സഹോദരങ്ങളെ പൊലീസ് മർദിച്ചു എന്നാണ് പരാതി.
സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നൽകിയില്ല. ആറിലധികം പൊലീസുകാർ സ്റ്റേഷനുള്ളിൽ വെച്ച് മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ സ്ഥലം മാറ്റി അന്വേഷണം അവസാനിപ്പിച്ചു എന്നാണ് ആരോപണം.
വിഷയത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. രണ്ട് പൊലീസുകാരെ മാറ്റി നിർത്തുകയും ചെയ്തു. എന്നാല്‍ ഇതോടെ അച്ചടക്ക നടപടികള്‍ അവസാനിപ്പിച്ചു. കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിച്ചു കഴിഞ്ഞെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് പൊലീസിന്റെ വാദം.
അതേസമയം, കസ്റ്റഡി മർദന പരാതികളിൽ മുഖം നഷ്ടമായതോടെ ഉദ്യോഗസ്ഥർക്ക് എതിരെ ത്വരിത നടപടിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. പീച്ചി പൊലീസ് സ്‌റ്റേഷന്‍ മര്‍ദനത്തില്‍ കടവന്ത്ര സിഐ പി.എം. രതീഷിനെതിരെ ഉടന്‍ അച്ചക്ക നടപടി സ്വീകരിച്ചേക്കും. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദര്‍, രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ രതീഷ് മറുപടി നല്‍കിയ ഉടന്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചന. രതീഷ് പീച്ചി എസ്‌ഐ ആയിരുന്നപ്പോഴാണ് സംഭവം. 15 ദിവസത്തിനകം മറുപടി നല്‍കാനാണ് സിഐക്ക് നല്‍കിയിരിക്കുന്ന നിർദേശം. കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടിയും ആരംഭിച്ചു.