Source: Files
KERALA

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം ആചാരപരമായി നടത്താൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ; ഉന്നതതല യോഗത്തിൽ തീരുമാനമറിയിക്കും

ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ തൃശൂർ പൂരം ആചാരപരമായി നടത്താൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്തണമെന്ന് ആവശ്യം.

രണ്ട് ദിവസം കൂടി ദുഖാചരണം നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. അതുവരെ ലൈറ്റ് അലങ്കാരം ഒഴിവാക്കും. ഈ ദിവസങ്ങളിൽ പറയെടുപ്പ് മാത്രം നടക്കും. 25, 26 തീയതികളിൽ പൂരം എങ്ങനെയാണോ അതുപോലെ ആഘോഷിക്കും. നാളെ രാവിലെ ആഘോഷ കമ്മിറ്റി മീറ്റിങ്ങുണ്ട്. അതിൽ ഈ തീരുമാനം അറിയിക്കും. അവർ ദേവസ്വം സ്വീകരിക്കുന്ന നിലപാടിനൊപ്പം നിൽക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു.

ചമയ പ്രദർശനം 25ആം തീയതി മാത്രമായി ചുരുക്കി. ദേവസ്വത്തിന് പറ്റാവുന്ന രീതിയിൽ അപകടത്തിൽ പെട്ടവരെ സഹായിക്കും. വെടിക്കെട്ട് ഒഴികെയുള്ള എല്ലാ ചടങ്ങുകളും പ്രൗഢി നിലനിർത്തിക്കൊണ്ട് നടത്തുമെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു.

എന്നാൽ, ഇതൊരു അന്തിമ തീരുമാനമായി കണക്കാക്കാൻ കഴിയില്ല. സംസ്ഥാന തലത്തിൽ മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ഇക്കാര്യത്തിൽ ചർച്ച നടക്കും. തൃശൂർ കളക്ടറേറ്റിൽ വച്ചാണ് യോഗം നടക്കുക.

അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണസംഖ്യ 10 ആയി. പഴയന്നൂർ വെണ്ണൂർപാറക്കുണ്ടിൽ വീട്ടിൽ ആറുമുഖൻ മകൻ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39), മലപ്പുറം ആലംകോട് പള്ളിയാലിൽ പറമ്പിൽ മുണ്ടൻ മകൻ മണികണ്ഠൻ(60), മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ വീട്ടിൽ സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം നാരായണ നിവാസിൽ വെങ്കടാചലം മകൻ മണികണ്ഠൻ, പട്ടാമ്പി സ്വദേശി പ്രവീൺ (45) എന്നിവരുടെ മൃതദേഹമാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

SCROLL FOR NEXT