കാസർഗോഡ്: പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികൾക്ക് കൂട്ടപരോൾ അനുവദിച്ചതിന് പിന്നാലെ പരാതിയുമായി കുടുംബം. ഗൂഢാലോചനയിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്ന് കൊല്ലപ്പെട്ട ശരത് ലാലിൻ്റെ പിതാവ് സത്യനാരായണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഗൂഢാലോചന നടത്തിയവർ പുറത്തുണ്ടെന്നും കൃത്യത്തിന് കൂട്ടുനിന്ന ഒരാളെയും വെറുതെവിടില്ലെന്നും സത്യനാരായണൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര എന്നിവർക്ക് 20 ദിവസത്തേക്കായിരുന്നു പരോൾ.
2019 ഫെബ്രുവരി 17ന് വൈകുന്നേരം ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.