പത്തനംതിട്ട: രണ്ട് ദിവസത്തെ അവധി ദിവസങ്ങളുടെ തിരക്കില്ലാത്ത ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ ഇന്നു മുതൽ വലിയ തോതിൽ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച്ച പുലർച്ചെ 3 മുതൽ രാത്രി 11 മണിവരെ 96417 പേർ മലചവിട്ടി. കേരളീയ അന്നദാന സദ്യ പദ്ധതി ഇന്നാരംഭിക്കില്ലെന്ന് ദേവസ്വം ബോർഡ്. രണ്ടാഴ്ച്ച പിന്നിടുമ്പോൾ പതിമൂന്നര ലക്ഷം ഭക്തരാണ് മല ചവിട്ടിയത്. പതിനെട്ടാം പടി കയറി ദേഹാസാസ്ഥ്യം അനുഭവപ്പെട്ട വയയോധികനായ അയ്യപ്പ ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു.
മണ്ഡലകാലം 16 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 13,36,388 കടന്നു.ശനിയും ഞായറും തിരക്ക് വളരെ കുറവായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് വർധിച്ചത്. സ്പോർട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതും ഭക്തരുടെ എണ്ണത്തിൽ വർധനയുണ്ടാക്കി. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ 12 ഇടങ്ങളിൽ കുടിവെള്ളവും ലഘുഭക്ഷണവും അടിയന്തര ആരോഗ്യ സേവനങ്ങളും ഉൾപ്പെടെ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ ദേവസ്വം ബോർഡ് ഇന്ന് സന്നിധാനത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കേരളീയ അന്നദാന സദ്യ ഇന്ന് നപ്പിലാവില്ല.ഈ മാസം 10 ന് ശേഷമായിരിക്കും നടപ്പിലാവുക. 5 ന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിന് ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കൽ എന്ന് മുതലെന്ന് തീരുമാനിക്കുക .കരാർ നടപടികളിലെ സാങ്കേതികത്വങ്ങൾ പരിഹരിച്ച് പദ്ധതി ഉടൻ നടപ്പിലാക്കുമെന്നാണ് ദേവസ്വം ബോർഡിൻ്റ വിശദീകരണം. ഇതിനിടെ ഇന്ന് രാവിലെ ശബരിമല സന്നിധാനത്ത് കുഴഞ്ഞ് വീണ അയ്യപ്പ ഭക്തൻ മരിച്ചു. കൊല്ലം ഓയൂർ സ്വദേശി കരിങ്ങൂർ അരുൺ ഭവനനിൽ വിജയകുമാർ (62)കുഴഞ്ഞു വീണ് മരിച്ചത്.