Source: X
KERALA

'പിണറായി ഏകാധിപതി, പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിൻ്റെ മണ്ടത്തരം'; രൂക്ഷ വിമർശനവുമായി പാലക്കാട്, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ

സീറ്റ് പിടിച്ചെടുക്കാനെന്ന പേരിൽ കെ. കെ ശൈലജയെ തോൽക്കുന്ന സീറ്റിൽ മത്സരിപ്പിച്ച് ജനങ്ങളെ പുച്ഛിച്ചു

Author : ന്യൂസ് ഡെസ്ക്

സിപിഐഎം കോഴിക്കോട്, പാലക്കാട് ജില്ല കമ്മിറ്റികളിൽ പിണറായി വിജയന് രൂക്ഷ വിമർശനം. പിണറായി ഏകാധിപതിയാണെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നപ്പോൾ ഇത്തവണ പിണറായി മത്സരിച്ചില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ എന്ന് പ്രതിനിധികൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ തുറന്നടിച്ചു.പിണറായി വിരുദ്ധ വികാരം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ടെന്നും പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിൻ്റെ മണ്ടത്തരം ആണെന്നും വിമർശനമുയർന്നു.

സീറ്റ് പിടിച്ചെടുക്കാനെന്ന പേരിൽ കെ. കെ ശൈലജയെ തോൽക്കുന്ന സീറ്റിൽ മത്സരിപ്പിച്ച് ജനങ്ങളെ പുച്ഛിച്ചു. പിടിച്ചെടുക്കാൻ ഉള്ള സീറ്റിൽ മത്സരിച്ചു ധീരത കാട്ടേണ്ടത് പിണറായി ആയിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ഓരോ നയമാണ്. ഇഷ്ടമുള്ളവരെ മത്സരിപ്പിക്കാൻ ഒരു നയം, ഇഷ്ടമില്ലാത്തവരെ മാറ്റിനിർത്താൻ മറ്റൊരു നയമാണെന്നും ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ കുറ്റപ്പെടുത്തി.

പാർട്ടി പ്രായത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നു. പക്ഷേ, ചിലരുടെ കാര്യത്തിൽ അതുണ്ടാകുന്നില്ല. രണ്ട് തവണയിലധികം മത്സരിച്ചവരെ മാറ്റി നിർത്തണം എന്ന തീരുമാനവും ചിലർക്ക് അതിൽ വിട്ടുവീഴ്ചകൾ നൽകുന്നു. തൻ്റെ സ്വന്തം ആളുകളെ മത്സരിപ്പിക്കുവാനും മറ്റുള്ളവരെ മാറ്റി നിർത്താനും പിണറായി വിജയൻ ന്യായീകരണങ്ങൾ കണ്ടെത്തുന്നു എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.

സിപിഐഎമ്മിൽ പിണറായി വിജയൻ മാത്രം എന്ന രീതിയാണെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ആരോപണമുയർന്നു. തോൽവിയുടെ ആഘാതം കൂട്ടിയതിൽ പ്രധാന ഉത്തരവാദിത്വം പിണറായിക്കാണ്. തെരഞ്ഞെടുപ്പിൽ പിണറായിയെ മാത്രം ഉയർത്തിക്കാട്ടി.സിപിഐഎമ്മിലെയും എൽഡിഎഫിലെയും ജനകീയ നേതാക്കളെ അവഗണിച്ചു. എം.വി. ഗോവിന്ദൻ്റെ ഭാര്യയെ മത്സരിപ്പിച്ചത് സംസ്ഥാനത്ത് മുഴുവൻ ചർച്ചയായി. കെ.കെ. ശൈലജ ടീച്ചറെ അവഗണിച്ചതിന് ജനം നൽകിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെയും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. നേതാക്കളെയും പ്രവർത്തകരെയും അംഗീകരിക്കാൻ ജില്ലാ സെക്രട്ടറി തയ്യാറാവുന്നില്ല. ജില്ലയിലെ തോൽവിക്ക് കാരണമായതും ജില്ലാ സെക്രട്ടറിയുടെ ഈ നിലപാടാണെന്നും വിമർശനമുയർന്നു.

SCROLL FOR NEXT