Image: CPIM Kerala/Facebook  NEWS MALAYALAM 24x7
KERALA

വിഎസിന്റെ വിയോഗം വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി, ജീവിതം പോരാട്ടമാക്കിയ നേതാവെന്ന് എം.എ. ബേബി; അനുസ്മരിച്ച് നേതാക്കള്‍

ആധുനിക കേരളനിര്‍മാണത്തിന് ധീരസഖാവ് നല്‍കിയ സംഭാവനകള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ അനുശോചന പ്രസംഗം

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് നേതാക്കള്‍. വലിയ ചുടുകാട്ടില്‍ വിഎസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം നടന്ന അനുശോചന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ ബേബി അടക്കമുള്ളവര്‍ പങ്കെടുത്തു.

ആധുനിക കേരളനിര്‍മാണത്തിന് ധീരസഖാവ് നല്‍കിയ സംഭാവനകള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ അനുശോചന പ്രസംഗം. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ അതുല്യമായ പങ്കുവഹിച്ച മഹാന്മാരില്‍ ഒരാളാണ് വിഎസ് അച്യുതാനന്ദനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഎസിന്റെ വിയോഗം ഇടതുപക്ഷത്തിനു മാത്രമല്ല, കേരളത്തിനാകെ നഷ്ടമാണ്. ജാതീയതക്കെതിരെ നിരന്തരം പോരാടിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അധസ്ഥിത വിഭാഗങ്ങള്‍ക്കൊപ്പം എക്കാലവും ചേര്‍ന്നു നിന്ന നേതാവെന്നും പിണറായി വിജയന്‍ പറഞ്ഞു. നികത്താനാകാത്ത നഷ്ടമാണ് വിഎസിന്റേതെന്ന് എം.വി. ഗോവിന്ദനും പറഞ്ഞു.

ജീവിതം മുഴുവന്‍ പോരാട്ടമാക്കിയ നേതാവിയിരുന്നു വിഎസെന്ന് എം.ബേബി പറഞ്ഞു. അടിമസമാനമായ ജീവിതത്തില്‍ നിന്ന് അവകാശം ചോദിച്ചുവാങ്ങാന്‍ കഴിയുന്നവരാക്കി കര്‍ഷകരെ മാറ്റിയത് വിഎസ് ആണ്. ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയ പോരാട്ടങ്ങളിലൂടെയാണ് വി.എസ്. ഉണ്ടായത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. വിവിധ മന്ത്രിമാരും എംഎല്‍എമാരും സാംസ്‌കാരിക പ്രവര്‍ത്തകരും അനുശോചന യോഗത്തില്‍ പങ്കെടുത്തു.

SCROLL FOR NEXT