KERALA

മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല, എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയം: മുഖ്യമന്ത്രി

അയ്യപ്പ ഭക്തരുടെ മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി

Author : ന്യൂസ് ഡെസ്ക്

ആഗോള അയ്യപ്പ സംഗമത്തിന് ഔദ്യേ​ഗിക തുടക്കം. സം​ഗമം തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തി മുഖ്യമന്ത്രി പിണറായി വിജയൻ. മതാതീത ആത്മീയതയുടെ കേന്ദ്രമായ ശബരിമല എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയമാണ്. ആ നിലക്ക് ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പ ഭക്തരുടെ മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി.

"ശബരിമലയ്ക്ക് തനതായ ചരിത്രവും ഐതിഹ്യവും ഉണ്ട്. സമൂഹത്തിലെ താഴെ തട്ടിലുള്ളവരുമായി അതിന് ബന്ധമുണ്ട്. വേർതിരിവുകൾക്കും ഭേതചിന്തകൾക്കും അതീതമാണ് ശബരിമല. എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയം. മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല. ആ നിലക്ക് ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ലോകം മുഴുവന്‍ അയ്യപ്പ ഭക്തന്‍മാരുണ്ട്. ലോകത്തിൻ്റെ പലഭാഗത്തുനിന്നും ശബരിമലയിലേക്ക് ഭക്തർ എത്തുന്നു. ഭക്തജന സാഗരം എന്ന് വിശേഷിപ്പിക്കാവുന്ന സാനിധ്യമാണ് പലപ്പോഴും ഇവിടെ എത്തുന്നത്. തീർഥാടന പ്രവാഹം ഉണ്ടാകുമ്പോൾ ദർശനം ആയാസരഹിതമാക്കാൻ ഇടപെടലുകൾ ഉണ്ടാകണം. ഇതിൻ്റെ ഭാഗമായാണ് ദേവസം ബോർഡ് സം​ഗമം നടത്തുന്നത്", മുഖ്യമന്ത്രി

സംഗമം വിലക്കാൻ പലതരത്തിലുള്ള ശ്രമങ്ങളും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സുപ്രീംകോടതി തന്നെ അതിനെ വിലക്കി. ഭക്തി കേവലമൊരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട ഉണ്ടാകാം. യഥാർത്ഥ ഭക്തരുടെ സ്വഭാവം ഭഗവത്ഗീത വ്യക്തമാക്കിയുണ്ട്. 12ാം അധ്യയത്തിൽ 13 മുതൽ 20 വരെ ശ്ലോകങ്ങളിൽ അത് പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കാതെയുള്ള വികസനവും ആയാസരഹിതമായ തീർഥാടനവുമാണ് അയ്യപ്പ സം​ഗമം കൊണ്ട് ലക്ഷ്യമിടുന്നത്. ഇപ്പോൾ എന്തിനാണ് സംഗമം എന്ന ചോദ്യത്തിന് മാറുന്ന കാലത്തിനനുസരിച്ച് ഉയർന്ന് ചിന്തിക്കണം എന്നതാണ് സർ‍ക്കാരിൻ്റെ മറുപടി. ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് വിട്ടു നൽകണമെന്ന് പറയുന്നവർ പഴയകാല ദുരവസ്ഥയിലേക്ക് തിരിച്ചു പോകണം എന്നാണോ ആലോചിക്കുന്നത് എന്ന് ചോദിക്കണമെന്നും മുഖ്യമന്ത്രി.

ക്ഷേത്ര പരിപാലനത്തിൽ നിന്നും സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ല. എന്നാൽ ദേവസ്വം ബോർഡിന് സർക്കാർ പണം നൽകുന്നുമുണ്ട്. അതുകൊണ്ടാണ് തുച്ഛ വരുമാനമുള്ള ക്ഷേത്രങ്ങൾ നില നിൽക്കുന്നത്. സർക്കാർ അങ്ങോട്ട് കൊടുക്കുന്നത് കാണാതെയാണ് കള്ളപ്രചാരണങ്ങൾ നടത്തുന്നത്. സർക്കാർ ന്യൂനപക്ഷ സംഗമം നടത്തുന്നു എന്നാണ് അടുത്ത പ്രചാരണം. സർക്കാരിനെതിരെ നനഞ്ഞ പടക്കമെങ്കിലും കൊടുക്കാം എന്നതാണ് വിചാരം. ചില മാധ്യമങ്ങൾ ദുരുദ്ദേശത്തോടെ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി.

ഐക്യ കേരള രൂപീകരണത്തിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒക്ടോബറിൽ 33 സെമിനാറുകൾ സർക്കാർ നടത്തും. 33 സെമിനാറുകൾക്കും തുല്യ പ്രാധാന്യമാണ് ഉള്ളത്. അതിൽ ഒന്നു മാത്രമാണ് ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിക്കുന്നത്. എന്നാൽ 33 സെമിനാറുകളിൽ ഒന്നു മാത്രം അടർത്തിയെടുത്ത് വസ്തുതാ വിരുദ്ധമായി പ്രചരിപ്പിക്കുന്നു. ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം എന്ന് പണ്ടുള്ളവർ പറഞ്ഞത് വെറുതെ അല്ലെന്നും മുഖ്യമന്ത്രി.

ശബരി റെയിൽ പാത, റോപ്പ് വേ, വിമാനത്താവളം ഇതെല്ലാം യാഥാർഥ്യമാവാൻ പോവുകയാണ്. സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. ജിഎസ്ടി പരിഷ്കരണം ഇതിൽ പിന്നെയും ഇടിവുണ്ടാക്കുന്നു. സാമ്പത്തിക പ്രയാസത്തിലും റെയിൽ പാതയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കാം എന്ന് കേന്ദ്രത്തോട് അറിയിച്ചു. ആ നിലപാടിൽ ഉറച്ചു നിൽക്കുന്നു. പദ്ധതിക്ക് കേന്ദ്ര സർക്കാർ തടസം പറഞ്ഞിട്ടില്ല. നടപ്പാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയോട് കൂടി വിമാനത്താവളത്തിൻ്റെ എല്ലാ അനുമതികളും ലഭ്യമാകും. സ്ഥലം ഏറ്റെടുപ്പും പൂർത്തിയാക്കാനായാൽ 2026 വിമാനത്താവള നിർമാണത്തിലേക്ക് കടക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT