KERALA

കോണ്‍ഗ്രസ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രം, ഭരണം ലഭിച്ചപ്പോള്‍ വെള്ളാപ്പള്ളി എങ്ങനെ അഭിമതനായി?: പിണറായി വിജയൻ

"പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാനും പ്രകൃതി സമ്പത്ത് സ്വകാര്യ കമ്പനികള്‍ക്ക് ചൂഷണം ചെയ്യാനും വഴിയൊരുക്കുന്നവരാണോ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റുകള്‍?"

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളെല്ലാം വോട്ട് തട്ടാനുള്ള തന്ത്രങ്ങള്‍ ആയിരുന്നു എന്ന് പിണറായി വിജയന്‍. പിഎം ശ്രീയോട് എവിടെയും കോണ്‍ഗ്രസിന് അനുകൂല സമീപനം. ഇത്രനാള്‍ അനഭിമതനായിരുന്ന വെള്ളാപ്പള്ളി നടേശന്‍, ഇപ്പോള്‍ അഭിമതനായത് എങ്ങനെ എന്നും ഭരണം കിട്ടിയപ്പോള്‍ അനുഗ്രഹത്തിന് വരി വരിയായി നില്‍ക്കുന്നെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ പിണറായി ചോദിച്ചു.

യുഡിഎഫ് സര്‍ക്കാരിന് നിലപാടുകളില്‍ നിന്നുള്ള പിന്നോട്ട് പോക്കാണ് കാണുന്നത്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന ആള്‍ എന്നാണ് യുഡിഎഫ് വെള്ളാപ്പള്ളിയെ വിശേഷിപ്പിച്ചത്. ഭരണം ലഭിച്ചപ്പോള്‍ വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങാന്‍ വരി നില്‍ക്കുകയാണ്. അനഭിമതനായിരുന്ന വെള്ളാപ്പള്ളി എങ്ങനെ അഭിമതനായി എന്നുമാണ് പിണറായി ലേഖനത്തില്‍ ചോദിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പിഎം ശ്രീയില്‍ ഒപ്പിട്ടിട്ടുണ്ട്. കോണ്‍ഗ്രസിന് പദ്ധതിയോട് അനുകൂല സമീപനം. വാഗ്ദാനങ്ങള്‍ എല്ലാം വോട്ട് തട്ടാനുള്ള തന്ത്രമായിരുന്നെന്ന് ജനം തിരിച്ചറിഞ്ഞെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സൃഷ്ടിച്ച മാതൃകയില്‍ നിന്ന് നാളുകള്‍ക്കുള്ളില്‍ തന്നെ യുഡിഎഫ് അതിവേഗം തിരിഞ്ഞു നടക്കുകയാണ്.

'നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് ആണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവകാശപ്പെടുന്നത്. അതിനു കടകവിരുദ്ധമാണ് തീരുമാനങ്ങളെല്ലാം. അതിന്റെ ഉദാഹരണമാണ് സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ധവളപത്രം. എല്‍ഡിഎഫ് നടപ്പാക്കിയ ജനകീയ വികസന ബദലുകളുടെയും ക്ഷേമപദ്ധതികളുടെയും അടിവേരിളക്കുന്ന രാഷ്ട്രീയ നയരേഖയായി വേണം ധവളപത്രത്തെ വിലയിരുത്താന്‍,' എന്നും പിണറായി ലേഖനത്തില്‍ പറയുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം എന്നീ അടിസ്ഥാന മേഖലകള്‍ മുതല്‍ കരിമണല്‍ ഖനനവും വിമാനത്താവളങ്ങളും തീരദേശവും തുറമുഖങ്ങളും ഉള്‍പ്പെടുന്ന തന്ത്രപ്രധാനമായ ഇടങ്ങളെല്ലാം കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കങ്ങളാണ് ധവള പത്രിത്തിലൂടെ നടക്കുന്നതെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കാനും പ്രകൃതി സമ്പത്ത് സ്വകാര്യ കമ്പനികള്‍ക്ക് ചൂഷണം ചെയ്യാനും വഴിയൊരുക്കുന്നവരാണോ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റുകള്‍ എന്നും അദ്ദേഹം ചോദിച്ചു.

പിഎം ശ്രീ വിഷയത്തില്‍ യുഡിഎഫ് പ്രതിപക്ഷത്തായിരുന്ന കാലത്ത് വലിയ കോലാഹലമാണ് നടത്തിയത്. എല്‍ഡിഎഫ് എംഒയു ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. രേഖാമൂലം തന്നെ കത്ത് കേന്ദ്രത്തിന് നല്‍കുകയും ചെയ്തു. അതുപ്രകാരം പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ നടപ്പാക്കാതെ പറ്റില്ലെന്ന വാദമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വളരെ മുമ്പ് തന്നെ പിഎം ശ്രീയില്‍ ഒപ്പുവച്ചു. കോണ്‍ഗ്രസിന് പദ്ധതിയോടുള്ള അനുകൂല സമീപനം ഇതില്‍ നിന്ന് വ്യക്തമാണെന്നും പിണറായി ലേഖനത്തില്‍ പറയുന്നു.

SCROLL FOR NEXT