KERALA

മഴവില്ലഴകോടെ... പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

നാട്ടുകാരുടെ ചിരകാല അഭിലാഷത്തിൻ്റെ പൂർത്തീകരണമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: സംസ്ഥാനത്തെ കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടുകാരുടെ ചിരകാല അഭിലാഷത്തിൻ്റെ പൂർത്തീകരണമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ന് മുമ്പ് വലിയ തോതിലുള്ള തിക്താനുഭവങ്ങൾ കേരളം നേരിട്ടു. എൻ്റെ നാട് ഇങ്ങനെയായിപ്പോയല്ലോ എന്ന് കേരളം സ്വയം ശപിച്ച് കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. ആ ശാപ അന്തരീക്ഷവും കടുത്ത നിരാശയും മാറി. ഇടത് സർക്കാർ ജനങ്ങൾക്ക് പ്രത്യാശ നൽകി. വാചകം കൊണ്ടല്ല പ്രത്യാശ വന്നതെന്നും നടക്കില്ല എന്ന് കരുതിയതെല്ലാം നടപ്പാകുന്ന നില വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് തുടങ്ങിയ ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

"കേരളത്തിൽ ദേശീയപാത യാഥാർഥ്യമാകുമെന്ന് ദേശീയ പാതാ അതോറിറ്റി പോലും കരുതിയതല്ല. ഏതാനം ദിവസങ്ങൾക്കുള്ളിൽ പ്രധാനമന്ത്രി ദേശീയപാതയുടെ പൂർത്തിയായ ഭാഗം നാടിന് സമർപ്പിക്കും. ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയും നടക്കുമെന്ന് ആരും കരുതിയതല്ല. ഉപേക്ഷിച്ച പദ്ധതിയായിരുന്നു എടമൺ കൊച്ചി പവർ ഹൈവേ, അതും യാഥാർഥ്യമായി. എതിർത്തവർ നാട് വിട്ടതുകൊണ്ടല്ല ഇതെല്ലാം നടന്നത്. സർക്കാർ ബാധ്യത നിറവേറ്റിയത് കൊണ്ടാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനം. തീരദേശ ഹൈവേയും മലയോര ഹൈവേയും സംസ്ഥാന സർക്കാർ ചെലവിൽ പണി പുരോഗമിക്കുന്നു. കോവളം-ബേക്കൽ ജലപാതയുടെ പണിയും പുരോഗമിക്കുന്നു. ഇത് ടൂറിസം മേഖലയെ മാറ്റിമറിക്കും. ഇടത് സർക്കാരിന് തുടർഭരണം കിട്ടിയതുകൊണ്ടാണ് പെരുമ്പളം പാലമടക്കം യാഥാർഥ്യമായത്", മുഖ്യമന്ത്രിയുടെ വാക്കുകൾ.

അരൂക്കുറ്റിയിലെ വടുതലയെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പെരുമ്പളം-പാണാവള്ളി പാലം. കിഫ്ബിയിലൂടെ 106 കോടി രൂപ വകയിരുത്തിയാണ് സർക്കാർ പദ്ധതി യാഥാർഥ്യമാക്കിയത്. 1,455.40 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ കാൽനട യാത്രക്കാർക്കായി ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ സുരക്ഷിതമായ നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്. ജലഗതാഗതത്തിന് തടസമുണ്ടാകാത്ത വിധം 55 മീറ്റർ നീളമുള്ള മൂന്ന് മനോഹരമായ ബോ സ്ട്രിംഗ് ആർച്ച് സ്പാനുകളും 35 മീറ്റർ നീളമുള്ള 27 സ്പാനുകളും ഉണ്ട്. കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ്‌ പാലം.

സംസ്ഥാനത്ത് കിഫ്ബി വഴി നടപ്പിലാക്കുന്ന 100 കോടി രൂപയ്ക്ക് മുകളിലുള്ള പ്രധാന പദ്ധതികളിലൊന്നാണ് ഈ പാലം. വർഷങ്ങളായി കാത്തിരുന്ന ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ പെരുമ്പളം ദ്വീപ് നിവാസികൾക്ക് യാത്രയും വികസനവും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

SCROLL FOR NEXT