KERALA

പത്തനംതിട്ടയിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് എഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Author : പ്രിയ പ്രകാശന്‍

പത്തനംതിട്ട: ന്യൂ ഇയർ ആഘോഷത്തിനിടെ ഡിജെ പാർട്ടിക്കിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. പൊലീസ് ഇടപെടുന്നതിൻ്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് എഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ഡിജെ പാർട്ടിക്കിടെയുള്ള പൊലീസ് ആക്രമണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. ആയിരത്തിലധികം പുതുവത്സരാഘോഷങ്ങൾ സംസ്ഥാനത്തുണ്ടായിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലാണ് പൊലീസിൻ്റെ ലക്ഷ്യം. ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസുകാരൻ ലാപ്ടോപ്പ് ചവിട്ടി പൊട്ടിച്ചുവെന്ന് ആരോപിച്ച് ഡിജെ കലാകാരൻ അഭിരാം സുന്ദർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് പൊലീസ് അതിക്രമത്തിൽ തകർന്നതായാണ് അഭിരാം സുന്ദറിന്റെ ആരോപണം. പത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.

എന്നാൽ സ്ഥലത്ത് സംഘർഷം ഉണ്ടായപ്പോഴാണ് ഇടപെട്ടതെന്നാണ് പത്തനംതിട്ട പൊലീസിൻ്റെ വിശദീകരണം. കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിപാടി നിർത്താൻ ആവശ്യപ്പെട്ടിട്ടും അവഗണിച്ചു. ലാപ്ടോപ്പ് പൊട്ടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT