KERALA

ഉപരിപഠനത്തിന് അർഹത നേടിയത് 79,083 പേർ, ആകെ സീറ്റുകൾ 63,120; മലപ്പുറത്ത് ഇക്കുറിയും പ്ലസ് വൺ സീറ്റ് പ്രതിസന്ധി

പ്രശ്നത്തിന് പരിഹാരം കാണാൻ പുതിയ സർക്കാർ പുതിയ ഫോർമുല തയ്യാറാക്കും എന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞ വർഷങ്ങളിലേത് പോലെ മലപ്പുറം ജില്ല നേരിടുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇത്തവണയും ആവർത്തിക്കും എന്ന് ഉറപ്പാണ്. ഏറ്റവും കൂടുതൽ കുട്ടികൾ എസ്എസ്എൽസി പരീക്ഷ വിജയിച്ച മലപ്പുറത്ത് ഇക്കുറിയും സീറ്റ് ലഭിക്കാതെ പുറത്തുപോകേണ്ടി വരിക പതിനേഴായിരത്തോളം പേർക്കാണ്. പ്രശ്നത്തിന് പരിഹാരം കാണാൻ പുതിയ സർക്കാർ പുതിയ ഫോർമുല തയ്യാറാക്കും എന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ എസ്എസ്എൽസി പരീക്ഷ എഴുതിയതും വിജയിച്ചതും മലപ്പുറം ജില്ലയിലാണ്. 79,083 പേർ ഉപരിപഠനത്തിന് അർഹരായപ്പോൾ ജില്ലയിലെ തുടർ പഠനത്തിനുള്ള സീറ്റുകളുടെ എണ്ണം 63,120 മാത്രം. വൊക്കേഷേണൽ ഹയർ സെക്കണ്ടറി, പോളി ടെക്കനിക്, ഐടിഐ എന്നിവിടങ്ങളിലെ സീറ്റുകൾ ഉൾപ്പടെയുള്ള കണക്കാണിത്. അതായത് 15,963 പേർക്ക് ഉപരിപഠനത്തിന് ജില്ലയിൽ ഇക്കൊല്ലവും സീറ്റില്ല.

11,275, +1സീറ്റുകൾ അൺ എയ്ഡഡ് മേഖലയിലുണ്ടെങ്കിലും പണ ചെലവില്ലാതെ പഠനം നടത്താനും ആകില്ല. സീറ്റ് പ്രതിസന്ധിക്ക് ആകെയുള്ള പരിഹാരം ഹയർസെക്കണ്ടറി ബാച്ചുകൾ ഇല്ലാത്ത സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിക്കുക എന്നതും, സർക്കാർ വിദ്യാലയങ്ങളിൽ സ്ഥിരമായ അധിക ബാച്ചുകൾ നൽകുക എന്നതും മാത്രമാണ്.

മുൻ വർഷങ്ങളിൽ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ താൽകാലിക ബാച്ചുകൾ നൽകിയും, സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചുമാണ് താത്കാലിക പരിഹാരം കണ്ടത്. താൽകാലിക പരിഹാരം മാത്രം കാണുന്നത്. വിദ്യാദ്യാസ അവകാശത്തിൻ്റെ ലംഘനമാകും എന്ന് വിമർശനം ഉന്നയിച്ചിരുന്നത് ഇന്ന് ഭരണപക്ഷത്തുള്ള മുൻ പ്രതിപക്ഷ നിരയാണ്. അതുകൊണ്ട് തന്നെ പുതിയ സർക്കാരിൽ വലിയ പ്രതീക്ഷയുണ്ട്. കുട്ടികളെയും രക്ഷിതാക്കളെയും പോലെ തന്നെ വിവിധ സംഘടനകൾക്കും. ജനസംഖ്യാനുപാതികമായി സീറ്റ് പുനർവിന്യാസം നടത്താതെ പ്രശ്നം പരിഹരിക്കില്ലെന്ന് മുൻ വർഷങ്ങളിൽ വ്യക്തമായതാണ്. വിജയിച്ചിറങ്ങുന്ന ഓരോ കുട്ടിക്കും തുടർ പഠനം ഉറപ്പാക്കുക എന്നത് സർക്കാറിൻ്റെ ഉത്തരവാദിത്തമാണ്. മലപ്പുറത്തിൻ്റെ കാത്തിരിപ്പിന് പുതിയ സർക്കാർ പരിഹാരം കാണും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.

SCROLL FOR NEXT