കണ്ണൂർ: കവി എ.സി. ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ അർദ്ധരാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതശരീരം പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിൽ . സംസ്കാരം പീന്നിട് നടക്കും.
പയ്യന്നൂർ കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവിയും, പ്രമുഖ അധ്യാപകനും കവിയും എഴുത്തുകാരനുമായിരുന്നു ശ്രീഹരി. കഴിഞ്ഞ മെയ് 30നാണ് സർവീസിൽ നിന്നും വിരമിച്ചത്. ഡി.സി. ബുക്സ് 1999-ൽ പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും, സാഹിത്യ പ്രവർത്തക സഹകരണ സംഘം 2001-ൽ പ്രസിദ്ധീകരിച്ച 'കവിതയുടെ നൂറ്റാണ്ട്' എന്ന പുസ്തകത്തിലും കവിതകൾ വന്നിട്ടുണ്ട്.
എ.സി. ശ്രീഹരിയുടെ കവിതകൾ കേരളത്തിലെ സർവകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. എൻ.എൻ. കക്കാട്, വി.ടി.കുമാരൻ, വൈലോപ്പിള്ളി എന്നി അവാർഡുകൾ നേടിയിട്ടുണ്ട്.
1969 നവംബർ 24 കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത്‍ ആലപ്പടമ്പ് ഗ്രാമത്തിൽ എ.സി. ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിൻ്റെയും മകനായി ജനിച്ചു. കുറുവേലി വിഷ്ണുശർമ എ.എൽ.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായിരുന്നു തുടർവിദ്യാഭ്യാസം.
പയ്യന്നൂർ കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും സെൻ്റ് ജോസഫ്സ് കോളേജ്, ദേവഗിരിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ എം.ഫിൽ. 2015ൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് 'മലയാള ജനപ്രിയ കലാസിനിമയിലെ ആണത്ത നിർമാണം' എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കി. ഭാര്യ: സംഗീത. കെ, മകൻ: എ.സി. ശ്രീഹർഷൻ.