സണ്ണി ജോസഫ് 
KERALA

സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി നിയമനടപടി എടുക്കണം: സണ്ണി ജോസഫ്

സുജിത്തിനെ പൊലീസ് മര്‍ദിക്കുന്ന സിസിടിവി ദൃശ്യം കേരള മനസാക്ഷിയെ നടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തൃശൂര്‍ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.എസ്. സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി നിയമനടപടി എടുക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ. സാധാരണക്കാരോടുള്ള പൊലീസിൻ്റെ ക്രൂരത പ്രകടമാക്കുന്നതാണ് സുജിത്തിന് നേരിടേണ്ടിവന്ന കൊടിയ മര്‍ദനമെന്നും സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യം കേരള മനസാക്ഷിയെ നടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

"നീതി നടപ്പാക്കേണ്ട പൊലീസാണ് ക്രിമിനല്‍ സംഘങ്ങളെപ്പോലെ പെരുമാറിയത്. സിപിഎമ്മും മുഖ്യമന്ത്രിയും പൊലീസിനെ രാഷ്ട്രീയവത്കരിച്ചതിൻ്റെ ഫലമാണിത്. ചൊവ്വന്നൂര്‍ മേഖലയില്‍ പൊതുസ്വീകാര്യനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സുജിത്ത്. വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിൻ്റെ നടപടി ചോദ്യം ചെയ്തതിൻ്റെ പകയാണ് ഉദ്യോഗസ്ഥര്‍ തീര്‍ത്തത്. ഇത്തരം പൊലീസ് ഉദ്യോഗസ്ഥര്‍ സേനയ്ക്ക് കളങ്കമാണ്. ഇവരെ ഇപ്പോഴും സര്‍വീസില്‍ തുടരാന്‍ അനുവദിച്ച ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ഈ കേസില്‍ ഉത്തരവാദികളാണ്," സണ്ണി ജോസഫ് പറഞ്ഞു.

കുന്നംകുളം പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ നുഹ്‌മാന്‍, സിപിഒ മാരായ ശശിന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. അനീതി ചോദ്യം ചെയ്ത ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് കര്‍ണ്ണപടം അടിച്ചുതകര്‍ത്ത ഈ നരാധമന്‍മാരെ സംരക്ഷിച്ചതിലൂടെ മുഖ്യമന്ത്രി സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണെന്ന് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

SCROLL FOR NEXT