കെ.എം. ഷാജഹാൻ, കെ.ജെ. ഷൈൻ Source: Facebook
KERALA

"ആരുടെയും പേര് പറഞ്ഞിട്ടില്ല, വീഡിയോ ചെയ്തത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ"; പൊലീസിന് മൊഴി നൽകി കെ.എം. ഷാജഹാൻ

അതേസമയം ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കി

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സിപിഐഎം നേതാവ് കെ.ജെ. ഷൈനിനും കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയ്ക്കും എതിരായ അപവാദ പ്രചാരണ കേസിൽ കെ.എം ഷാജഹാനെ പൊലീസ് ചോദ്യം ചെയ്തു. ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ചെയ്ത വീഡിയോ ആണെന്നുമാണ് ഷാജഹാന്റെ മൊഴി. 'പ്രതിപക്ഷം' എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ഷാജഹാൻ വീഡിയോ പങ്കുവെച്ചത്. യൂട്യൂബിലെ വീഡിയോ ഷൂട്ട് ചെയ്തു സൂക്ഷിച്ച മെമ്മറി കാർഡ് ഷാജഹാൻ അന്വേഷണ സംഘത്തിന് കൈമാറി.

പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മൊഴി നൽകിയ ശേഷമുള്ള കെ.എം. ഷാജഹാൻ്റെ പ്രതികരണം. വീണ്ടും ഹാജരാകണോ എന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല. രേഖകൾ ഒന്നും ചോദിച്ചിട്ടില്ലെന്നും ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കി. അപവാദ പ്രചാരണം പങ്കുവെച്ച അക്കൗണ്ടാണ് നീക്കിയത്.

ഗോപാലകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നുമാണ് തനിക്കെതിരായ വ്യാജ പ്രചരണം ആരംഭിച്ചതെന്ന് കെ.ജെ. ഷൈൻ നേരത്തെ പരാതി നൽകിയിരുന്നു. കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡൻ്റ് എം.എസ്. റെജിക്കെതിരെയാണ് കെ.ജെ. ഷൈൻ ഒടുവിൽ പരാതി നൽകിയത്.

ഇയാളെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജെ. ഷൈൻ ആലുവ റൂറൽ സൈബർ പൊലീസിന് പരാതി നൽകി. ലൈംഗിക ചുവയുള്ള സൈബർ ആക്രമണത്തെ കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡൻ്റ് അടിസ്ഥാനമില്ലാതെ സാധൂകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നതായി ഷൈൻ പരാതിയിൽ പറയുന്നു.

SCROLL FOR NEXT