തിരുവനന്തപുരം: കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. പൊലീസ് ഏകപക്ഷീയമായി പെരുമാറി എന്നാരോപിച്ചാണ് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തുന്നത്.
അതേസമയം, സംഘർഷങ്ങളിൽ കണ്ടോൺമെന്റ് പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. എം. ശിവപ്രസാദ്, ആദർശ്, എം.എ. നന്ദൻ എന്നിവർ അടക്കം 10 പേർക്കെതിരെയാണ് കേസടുത്തത്. എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ ഉപയോഗിച്ച് കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചെന്നും ശേഷമാണ് കെഎസ്‌യു പ്രവർത്തകർ തിരിച്ച് കല്ലുകൾ എറിഞ്ഞതെന്നുമാണ് എഫ്ഐആറിലുള്ളത്. കല്ലേറിൽ ഒരു പൊലീസുകാരനും പരിക്കേറ്റിരുന്നു. കെഎസ്‌യു പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി വിവരമില്ല.
പാളയത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് എസ്എഫ്ഐ-കെഎസ്‌യു സംഘർഷം ഉണ്ടായത്. പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിവീശിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. കോൺഗ്രസ് അനുകൂല ഫ്ളക്സ് ബോർഡുകൾ എസ്എഫ്ഐ പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. സിപിഐഎം നേതാക്കളായ എം.വി. ജയരാജനും എ.എ. റഹീമും സ്ഥലത്തെത്തിയാണ് പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്.