കൊല്ലം: പത്തനാപുരത്ത് പൊലീസിന് നേരെ ഉണ്ടായ ഗുണ്ടാ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. പൊലീസുകാരെ മനഃപ്പൂർവം ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നും സർക്കാർ വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. പ്രതി ദേവൻ എന്ന സജീവൻ നിലവിൽ ഒളിവിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സപ്താഹ പരിപാടിക്കിടെ അൽസേഷ്യൻ നായയുമായി എത്തിയ സജീവ്, അവിടെ വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടാക്കിയതായി പൊലീസിന് പരാതി ലഭിച്ചു. ഇത് അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണമുണ്ടായത്. ഇയാൾ ഓഫ് റോഡ് വാഹനം ഉപയോഗിച്ച് പൊലീസ് ജീപ്പ് ഇടിച്ചു നശിപ്പിക്കുകയായിരുന്നു.
ഓഫ് റോഡ് വാഹനം ഉപയോഗിച്ച് ജീപ്പ് ഇടിച്ചുതെറിപ്പിച്ചതിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പത്തനാപുരം സ്റ്റേഷനിലെ ഒരു എസ്ഐക്കും രണ്ട് സിപിഒമാർക്കുമാണ് പരിക്കേറ്റത്. ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.