വ്യാജ രേഖ ചമച്ച സംഭവത്തിൽ സിനിമ നിർമ്മാതാവ് ഷംനാസിനെതിരെ പൊലീസ് കേസ് എടുത്തു. നടൻ നിവിൻ പൊളി നൽകിയ പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസ് എടുത്തത് .കേസിന്റെ എഫ്.ഐ ആർ ന്യൂസ് മലയാളത്തിന് ലഭിച്ചു. ‘ആക്ഷൻ ഹീറോ ബിജു 2’ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിവിൻ പോളിയുടെ വ്യാജ വ്യാജ ഒപ്പിട്ട് സിനിമ ഷംനാസിന്റെ പേരിൽ ചെയ്യണമെന്ന ഉദ്ദേശത്തോടെ വ്യാജ രേഖ ചമച്ചതായി നിവിൻ പാലാരിവട്ടം പൊലീസിന് കൊടുത്ത പരാതിയിൽ പറയുന്നു.
എബ്രിഡ് ഷൈനും ഇന്ത്യൻ മൂവി മേക്കേഴ്‌സ് എന്ന നിർമ്മാണ കമ്പനി ഉടമയായ ഷംനാസും സഹ നിർമ്മാതാക്കളായി 2023 മാർച്ച് മൂന്നിന് കരാറിൽ ഏർപ്പെട്ട ശേഷം ചിത്രീകരണം നടന്നു വരുന്ന സിനിമ നിവിൻ പോളിയുടെ അറിവോ സമ്മതമോ കൂടാതെ പ്രതിയുടെ പേരിൽ വ്യാജ ഒപ്പും പതിച്ച സമ്മത പത്രം 2024 ജനുവരി 15 ന് കേരളാ ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് മുമ്പാ സമർപ്പിച്ച്, ചിത്രം പ്രതിയുടെ നിർമ്മാണ കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തതിനെതിരെയാണ് പരാതി.
ആക്ഷന്‍ ഹീറോ ബിജു 2ന്റെ നിര്‍മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഷംനാസിൽ നിന്നും 1.90 കോടി രൂപ വാങ്ങി. എന്നാല്‍ ഇക്കാര്യം മറച്ചുവച്ച് മറ്റൊരു കമ്പനിക്കു സിനിമയുടെ ഓവര്‍സീസ് റൈറ്റ്‌സ് അഞ്ച് കോടിക്ക് വിറ്റു. ഇതോടെ തനിക്ക് 1.90 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഷംനാസ് തലയോലപ്പറമ്പ് പൊലീസിൽ കൊടുത്ത പരാതിയിൽ പറയുന്നത്. ഷംനാസിന്റെ പരാതിയിൽ കോട്ടയം തലയോലപ്പറമ്പ് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പുറമെയാണ് പരാതിയുമായി നടൻ നിവിൻ പൊളി പോലീസിനെ സമീപിച്ചത് .
എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഷംനാസ്. ഗൾഫിലെ വിതരണക്കാരനിൽ നിന്ന് മുൻകൂറായി നിവിൻ പോളിയുടെ പോളി ജൂനിയർ എന്ന കമ്പനി രണ്ട് കോടി കൈപ്പറ്റി എന്നും ആരോപണമുണ്ട്. പരാതിയിൽ നിവിനും, എബ്രിഡ് ഷൈനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.