ജനറൽ ആശുപത്രി Source; ഫയൽ ചിത്രം
KERALA

നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ ഡോക്ടർക്കെതിരെ കേസെടുത്തു

ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ കേസെടുത്തു. ഡോക്ടർ രാജീവ് കുമാറിനെതിരെയാണ് കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തത്. ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ. പരാതിക്കാരിയായ കാട്ടാക്കട സ്വദേശി സുമയ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്നാണ് സുമയ്യയുടെ മൊഴി.

ശസ്ത്രക്രിയ വീഴ്ചയില്‍ ആരോഗ്യമന്ത്രി വീണാ ജോർജ് വിദഗ്ധ സമിതി രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും തുടർനടപടികള്‍. വിഷയത്തില്‍ തനിക്ക് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തെ നിസാരവൽക്കരിക്കുന്ന നടപടിയായിരുന്നു ആരോഗ്യവകുപ്പ് ആദ്യം സ്വീകരിച്ചത്. ഗൈഡ് വയർ കുടുങ്ങിയതു കൊണ്ട് മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും പരാതി ലഭിച്ചാൽ നടപടിയെടുക്കാമെന്നുമായിരുന്നു വിശദീകരണം. ഇതിനു പിന്നാലെയാണ് സുമയ്യയുടെ സഹോദരൻ കൻ്റോൺമെൻ്റ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സുമയ്യയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ഡിഎംഒയ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും സുമയ്യ ഇന്ന് പരാതി നൽകി. നേരത്തെ സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം.

SCROLL FOR NEXT