കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കരിങ്കോടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഒഴിവാക്കിയത്.
ഈ വർഷം ഫെബ്രുവരി 25നായിരുന്നു വീണാ ജോർജിനെതിരെ കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ചായിരുന്നു സംഭവം. സംഭവത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തകർ അറസ്റ്റിലായിരുന്നു. മന്ത്രിക്ക് പരിക്കേറ്റതിനെ തുടർന്ന് കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
'കൊല്ലടാ' എന്ന് ആക്രോശിച്ച് എന്തോ ആയുധം ഉപയോഗിച്ച് അഞ്ച് കെഎസ്‍യു പ്രവർത്തകർ മന്ത്രിക്ക് നേരെ ചാടിവീണ് കഴുത്തിന് ആക്രമിച്ചു എന്നായിരുന്നു എഫ്ഐആറിൽ പറഞ്ഞിരുന്നത്. നിയമവിരുദ്ധമായി സംഘം ചേരൽ, ആയുധങ്ങളുമായി സംഘം ചേരൽ, ആയുധങ്ങളുപയോഗിച്ച് പരിക്കേൽപ്പിക്കൽ, പൊതുപ്രവർത്തകൻ്റെ ഡ്യൂട്ടി തടസപ്പെടുത്തൽ എന്നിങ്ങനെ മറ്റ് അഞ്ച് വകുപ്പുകൾ കൂടി ചുമത്തിയിരുന്നു. റെയിൽവേ ആക്ട് പ്രകാരം 147, 145 വകുപ്പുകളും ചുമത്തിയിരുന്നു.