എറണാകുളം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയ സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് ലത്തീൻ കത്തോലിക്ക സഭ. ഇതോടെ കാലങ്ങളായി നിലനിന്ന അനീതി അവസാനിച്ചെന്ന് കത്തോലിക്ക സമുദായ വക്താവ് ജോസഫ് ജൂഡ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതിനെ മുൻനിർത്തി രാഷ്ട്രീയ നിലപാടുകളിൽ മാറ്റമുണ്ടാകുമെന്നും ലത്തീൻ കത്തോലിക്ക സഭ വ്യക്തമാക്കി.
സമുദായ സർട്ടിഫിക്കറ്റിൽ കാലങ്ങളായി നിലനിന്ന അനീതി അവസാനിപ്പിച്ചതിന് സർക്കാരിനോട് നന്ദി പറയുന്നു. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചത് വൈകിയാണ് എങ്കിലും, നീതി ലഭിച്ചതിന് തുല്യമാണിത്. അധ്യാപക നിയമനത്തിലെ അപാകതകൾ, സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലുണ്ടായിരുന്ന തടസം, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം എന്ന ആവശ്യം തുടങ്ങി സമുദായവും സഭകളും മുമ്പോട്ടുവച്ച വിഷയങ്ങളിൽ സർക്കാർ കാട്ടിയത് ഉദാരമായ സമീപനമാണ് എന്നും വക്താവ് ജോസഫ് ജൂഡ് പറഞ്ഞു.