കൊച്ചി: പൊന്നിൻ ചിങ്ങത്തിനു പൂവാട ചാർത്തി ഇന്ന് അത്തം. ഇന്ന് മുതൽ 11 ദിവസം മലയാളിയുടെ മനസിലും മുറ്റത്തും പൂക്കളങ്ങൾ നിറയും. മാവേലി മന്നനെ വരവേല്‍ക്കുവാനാണ് മലയാളികൾ പൂക്കളമൊരുക്കുന്നത്. കാട്ടിലും മേട്ടിലും നടന്നു ശേഖരിച്ച പൂക്കളുടെ കാലം കഴിഞ്ഞെങ്കിലും അന്യ നാടുകളില്‍ നിന്നുമെത്തുന്ന പൂക്കള്‍ കൊണ്ട് നാം പൂക്കളം തീര്‍ക്കും.
ഗൃഹാതുരതയുടെ വീണ്ടെടുപ്പ് കൂടിയാണ് മലയാളികൾക്ക് ഓരോ ഓണക്കാലവും. വീട്ടുമുറ്റത്ത് പൂക്കളിടുന്ന കുഞ്ഞുങ്ങൾ, സദ്യ ഒരുക്കുന്ന കുടുംബം, അങ്ങനെ ഓണക്കാഴ്ചകൾ പലതാണ്. ഈ പത്തു ദിവസം കാത്തിരിപ്പിൻ്റേത് കൂടിയാണ്. പുത്തൻ ഉടുപ്പും സദ്യയും ഓണക്കളികളുമായി തിരുവോണം ആഘോഷിക്കാനുള്ള കാത്തിരിപ്പ്. ഇക്കുറി അത്തം പതിനൊന്നിനാണ് തിരുവോണം.
ഓണാഘോഷത്തിന് വിളംബരം കുറിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയ ഘോഷയാത്ര നടക്കും. ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ ഒൻപത് മണിക്കാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുക. ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തും. തുടർന്ന് നഗരം ചുറ്റിയുള്ള ഘോഷയാത്ര നടൻ ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്യും.
പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ആഘോഷത്തിലാഴ്ത്തുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ വൻ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാൽ തന്നെ നഗരത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.