വി.എസ് അച്യുതാനന്ദന്‍ 
KERALA

"എന്‍.ഡി.എഫിനെക്കുറിച്ച് വി.എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം പ്രചരിപ്പിച്ചു, വി.എസിനെ മുസ്ലീം വിരുദ്ധനാക്കി; അത് നിതീകരിക്കാനാകില്ല"

പഴയ വാര്‍ത്തകളുടെ പൊട്ടുംപൊടിയും ചൂണ്ടിക്കാട്ടി വി.എസ്. അച്യുതാനന്ദനെ മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കുന്നതിനെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.സി.എ. നാസര്‍

Author : ന്യൂസ് ഡെസ്ക്

പഴയ വാര്‍ത്തകളുടെ പൊട്ടുംപൊടിയും ചൂണ്ടിക്കാട്ടി വി.എസ്. അച്യുതാനന്ദനെ മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കുന്നതിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.സി.എ. നാസര്‍. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഡല്‍ഹി കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഡി.എഫുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചത് ചൂണ്ടിക്കാട്ടിയാണ് നാസറിന്റെ കുറിപ്പ്. അതിന്റെ ഒരു ഭാഗം മാത്രം എടുത്തുകാട്ടി വി.എസിനെ മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് നാസര്‍ പറയുന്നു.

2010 ജൂലൈ 24നായിരുന്നു വാര്‍ത്താസമ്മേളനം. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ കേരളത്തില്‍ എന്‍.ഡി.എഫ് പ്രഖ്യാപിച്ച പരേഡും അതിനെതിരായ ചില പ്രതികരണങ്ങളും വലിയ വാര്‍ത്തയായിരുന്നു. അത് മുന്‍നിര്‍ത്തിയാണ് എം.സി.എ. നാസര്‍ വി.എസിനോട് ചോദ്യങ്ങള്‍ ചോദിച്ചത്. എന്‍.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വി.എസ് അതിന് മറുപടി കൊടുത്തു. ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുള്ള സംഘ് താൽപ്പര്യമുള്ള ഉദ്യോഗസ്ഥർ കൈമാറിയ വിവരങ്ങൾ ഉള്‍പ്പെടുന്ന വി.എസിന്റെ മറുപടി സംഘ് പരിവാര്‍ മറ്റു വിധത്തിൽ ദുരുപയോഗം ചെയ്തേക്കുമോ എന്ന ആശങ്ക നാസര്‍ക്കുണ്ടായിരുന്നു. എന്നാല്‍, പേടിച്ചത് തന്നെ സംഭവിച്ചുവെന്ന് നാസര്‍ പറയുന്നു. വി.എസ്. പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വി.എസിനെ മുസ്ലീം വിരുദ്ധനാക്കി ചിത്രീകരിക്കാൻ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കിയെന്നും നാസര്‍ എഴുതുന്നു.

വി.എസിനോട് വിയോജിപ്പുകൾ ഉണ്ടാകാം. പക്ഷേ, ആ വാർത്താ സമ്മേളനത്തിൽ എൻ.ഡി.എഫിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയിൽ ഒരു ഭാഗം കട്ട് ചെയ്തെടുത്ത് വി.എസിനെ തികഞ്ഞ മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കുന്നത് ഒട്ടും നീതീകരിക്കാനാകില്ലെന്നും നാസര്‍ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

2010 July 24.ആ ദിവസം മറക്കില്ല.ഡൽഹിയിൽ “മാധ്യമ” ത്തിന്റെ റിപ്പോർട്ടറാണ് ഞാൻ.വൈകീട്ട് ദൽഹി കേരള ഹൗസിൽ ആയിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വാർത്താ സമ്മേളനം. തൊട്ടടുത്തുള്ള റാഫി മാർഗിലെ ഐ എൻ എസ് ബിൽഡിങ്ങിൽ നിന്ന് നേരത്തെ തന്നെ അവിടെയെത്തി. വളരെ ഉന്മേഷഭരിതനായാണ് വി എസ് വന്നുകയറിയത്. ദൽഹിയിൽ വന്നതിന്റെ ഔദ്യോഗിക വിവരങ്ങളും മറ്റും ആദ്യം പങ്കുവച്ചു. തുടർന്ന് ചോദ്യങ്ങൾക്കുള്ള സമയം. ആഗസ്റ്റ് 15 ന്റെ സ്വാതന്ത്യദിനത്തിന് കേരളത്തിൽ എൻ. ഡി എഫ് പ്രഖ്യാപിച്ച പരേഡും അതിനെതിരായ ചില പ്രതികരണങ്ങളും അന്ന് വലിയ വാർത്തയായിരുന്നു. അത് മുൻനിർത്തിയാണ് വി എസിനോട് ഞാൻ ചോദ്യം ചോദിച്ചത്.എൻ ഡി എഫ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്ത പരാമർശിച്ചു കൊണ്ടു തന്നെയായിരുന്നു എന്റെ ചോദ്യം. എൻ ഡി എഫ് പ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടാണ് വി എസ് അന്ന് അതിന് മറുപടി നൽകിയതും. വളരെ വിശദമായി വി എസ് ആ ചോദ്യത്തോട് പ്രതികരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.അന്ന് ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുള്ള സംഘ് താൽപ്പര്യമുള്ള ഉദ്യോഗസ്ഥർ കൈമാറിയ വിവരങ്ങൾ കൂടി ചേർത്തായിരിക്കണം വി എസ് വിശദ മറുപടി പറഞ്ഞത്.ഒരു പക്ഷെ, ആ മറുപടി സംഘ് പരിവാർ മറ്റു വിധത്തിൽ ദുരുപയോഗം ചെയ്തേക്കുമോ എന്ന ആശങ്ക അന്ന് തിരികെ ഓഫീസിലേക്ക് മടങ്ങുമ്പോൾ ഉള്ളിൽ ഉണ്ടായിരുന്നു. പേടിച്ചത് തന്നെ സംഭവിച്ചു. വി എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വി എസിനെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കാൻ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി. വി എസിനോട് വിയോജിപ്പുകൾ ഉണ്ടാകാം. പക്ഷെ, ആ വാർത്താ സമ്മേളനത്തിൽ എൻ ഡി എഫിനെ കുറിച്ച എന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ ഒരു ഭാഗം കട്ട് ചെയ്തെടുത്ത് വി എസിനെ തികഞ്ഞ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് ഒട്ടും നീതീകരിക്കാനാകില്ല.

എം സി എ നാസർ

SCROLL FOR NEXT