KERALA

"രാഷ്‌ട്രീയം സംസാരിക്കാനുള്ള വേദി ആയിരുന്നെങ്കിൽ, ഞാൻ വരില്ലായിരുന്നു"; കോൺഗ്രസ് പരിപാടിയിൽ പ്രേംകുമാർ

സദസിനെക്കാൾ കൂടുതൽ ആളുകൾ വേദിയിൽ ഉണ്ടാകുന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ട ഒന്നാണെന്നും പ്രേംകുമാർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ നടൻ പ്രേംകുമാർ കോൺഗ്രസ് വേദിയിൽ. കോൺഗ്രസ് സംഘടിപ്പിച്ച സംസ്കാര സാഹിതിയിലാണ് പ്രേംകുമാർ പങ്കെടുത്തത്. സദസിനെക്കാൾ കൂടുതൽ ആളുകൾ വേദിയിൽ ഉണ്ടാകുന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ട ഒന്നാണെന്നും, രാഷ്ട്രീയം സംസാരിക്കാനുള്ള വേദി ആയിരുന്നെങ്കിൽ ഞാൻ ഇവിടെ വരില്ലായിരുന്നു എന്നും പ്രേംകുമാർ പറഞ്ഞു.

അതിരുകൾ ഇല്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഏറ്റവും പ്രധാന്യമാണ് എന്നും പ്രേംകുമാർ പറഞ്ഞു. കോൺഗ്രസ് നെഹ്‌റുവിൻ്റെ ആശയം പറയുന്നവരാണ്. നെഹ്‌റുവിനെ പോലെ ഇത്ര ദീർഘ വീക്ഷണം ഉള്ള ഒരു നേതാവിനെ നമുക്ക് അധികം ഒന്നും ചൂണ്ടികാണിക്കാൻ സാധിക്കില്ല. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ തന്നെയാണ് ഇന്നും ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന ഊർജ സ്രോതസെന്നും പ്രേംകുമാർ ചൂണ്ടിക്കാട്ടി.

ജനാധിപത്യം വെല്ലുവിളി നേരിടുന്ന കാലമാണിത്. എഴുത്തുകാരൻ്റെ സ്വന്തന്ത്ര്യo ഇല്ലാതാകുന്നത് ഫാസിസമാണ്. അതൊരു പ്രത്യേക ഭരണകൂടത്തിൻ്റെ കാര്യമല്ല, കലാകാരൻ്റെ സ്വാതന്ത്ര്യം ആര് തടഞ്ഞാലും അത് ഫാസിസമാണ് എന്നും പ്രേംകുമാർ പറഞ്ഞു. വിവേകാനന്ദൻ ഭ്രാന്തലയം എന്ന് വിളിച്ച കേരളം ഇങ്ങനെ മാറിയതിൽ കലാകാരന്മാർക്ക് വലിയ പങ്ക് ഉണ്ട്. ഇന്ന് അതിനെ പിന്നോട്ട് അടിക്കാൻ നോക്കുന്നു എന്നും അദ്ദേഹം ഓർമപ്പെടുത്തി.

എൻ്റെ അടുത്തിരുന്ന കുട്ടികളുടെ ജാതിയും മതവും എനിക്ക് അറിയില്ല. ഡോക്ടർമാരുടെയോ ഡ്രൈവർ മാരുടെയോ ജാതിയും മതവും നമ്മൾ അന്വേഷിക്കാറില്ല. പക്ഷേ, പകയും വിദ്വേഷവും പടർത്തുന്നവരെ ശ്രദ്ധിക്കണം. വർഗീയതയ്ക്ക് എതിരെ ഉള്ള പോരാട്ടത്തിൽ ഒന്നിച്ചു നിന്ന് പോകേണ്ട പ്രസ്ഥാനങ്ങളാണ് കോൺഗ്രസും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും. രാജ്യത്ത് ഇതിന് ബദലാണ് കോൺഗ്രസ്‌. എന്നാലും ഇടതുപക്ഷത്തിന് അതിൻ്റേതായ പങ്കുണ്ടെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT