തിരുവനന്തപുരം: കേരളത്തിനായുള്ള മൂന്നാം വന്ദേഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 06652) പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം-ബെംഗളൂരു സർവീസ് ആണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്. നാളെ മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ബുധൻ ഒഴികെയുള്ള എല്ലാ ദിവസവും ട്രെയിൻ സർവീസ് നടത്തും.
എറണാകുളത്തിനും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിനായുള്ള മൂന്നാമത്തെ വന്ദേ ഭാരത് സർവീസും കേരളത്തെ തമിഴ്‌നാടുമായും കർണാടകയുമായും ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തർസംസ്ഥാന വന്ദേ ഭാരത് സർവീസുമായിരിക്കും. ഈ പുതിയ സർവീസ് ആരംഭിക്കുന്നതോടെ, 12 ജോഡി വന്ദേ ഭാരത് ട്രെയിനുകൾ ദക്ഷിണ റെയിൽവേയുടെ അധികാരപരിധിയിൽ സർവീസ് നടത്തും.
എറണാകുളത്ത് നിന്നും ആരംഭിക്കുന്ന തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവയുൾപ്പെടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ച് കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു എന്നിവിടങ്ങളിൽ എത്തും. ഐടി പ്രൊഫഷണലുകൾ, ബിസിനസുകാർ, വിദ്യാർത്ഥികൾ എന്നീ യാത്രകാർക്ക് ഈ സർവീസ് വളരെയധികം പ്രയോജനം ചെയ്യും.