ന്യൂസ് മലയാളം ഇംപാക്ട് News Malayalam 24x7
KERALA

IMPACT | "പ്രിൻസിപ്പൽ അവരുടെ ജോലി മാത്രം ചെയ്താൽ മതി"; വിവാദ ഉത്തരവിലെ പരാമർശം റദ്ദ് ചെയ്യുമെന്ന് മന്ത്രി

പ്രിൻസിപ്പൽമാർ ക്ലാർക്കിൻ്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവിലെ പരാമർശമാണ് റദ്ദാക്കുകയെന്ന് മന്ത്രി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽമാർ ക്ലാർക്കിൻ്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവിലെ പരാമർശം റദ്ദ് ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രിൻസിപ്പൽ അവരുടെ ജോലി മാത്രം ചെയ്താൽ മതി. വകുപ്പിൻ്റെ ഉത്തരവിൽ പിശക് സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ലർക്ക്, ലൈബ്രേറിയൻ, മീനിയൽ തസ്തികകൾ ആവശ്യപ്പെട്ട് എറണാകുളം വളയൻ ചിറങ്ങര ഹയർസെക്കൻഡറി സ്കൂൾ നൽകിയ അപേക്ഷയിലായിരുന്നു വകുപ്പിൻ്റെ വിചിത്ര ഉത്തരവ്.

സർക്കാർ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പുതിയ തസ്തികകൾ അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ആദ്യം ഉത്തരവിറക്കിയത്. ക്ലറിക്കൽ ജോലികൾ കൂടി ചെയ്യാനാണ് പ്രിൻസിപ്പാളിന് അധ്യാപനം ആഴ്ചയിൽ എട്ട് പീരിയഡായി ചുരുക്കി നിശ്ചയിച്ചതെന്നും ഉത്തരവിൽ പരാമർശം ഉണ്ടായിരുന്നു.

ഹയർ സെക്കൻഡറി വിഭാഗത്തിൽ മുഴുവൻ സമയ ക്ലർക്കിന് ചെയ്യേണ്ട ജോലികൾ ഒന്നുമില്ലെന്ന് ഉത്തരവിൽ പറയുന്നു. ഈ ജോലി കൂടി ചെയ്യേണ്ടതിനാണ് പ്രിൻസിപ്പാളിന് അധ്യാപനം ആഴ്ചയിൽ എട്ട് പിരിയഡായി ചുരുക്കി നിശ്ചയിച്ചിട്ടുള്ളതെന്നും ഉത്തരവിലുണ്ട്.

നിലവിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളിലെ ഒരു അധ്യാപക തസ്തികയിലേക്കാണ് പ്രിൻസിപ്പൽമാരെ നിയമിക്കുന്നത്. ഈ ചുമതലയ്ക്ക് പുറമേ ആഴ്ചയിൽ 25 പിരീഡുകൾ അധ്യാപനം നടത്തേണ്ടതായി വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ജോലിഭാരം കുറയ്ക്കുന്നതിന് പ്രിൻസിപ്പൽമാരുടെ അധ്യാപനം 8 പിരീഡായി ക്രമീകരിച്ചത്. അതേസമയം, പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ഉത്തരവ് പിൻവലിച്ച് ജീവനക്കാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ന്യൂസ് മലയാളം ഈ വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.

SCROLL FOR NEXT