കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ വിജയാഘോഷത്തിനും നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്ത് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിട്ടുള്ള ജില്ലയാണ്. എക്സിറ്റ് ഫലത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന പാർട്ടിയുടെ ഫലം വിപരീതമായാൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ജില്ലയിൽ സാധാരണ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപത്ത് കൂട്ടം കൂടാൻ പാടില്ലെന്നായിരുന്നു മുൻ വർഷങ്ങളിലെ നിയമം. എന്നാൽ ഇത്തവണ കോഴിക്കോട് ജില്ലയിൽ മൊത്തത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുൻകരുതലിൻ്റെ ഭാഗമായാണ് കളക്ടറുടെ തീരുമാനം. ആഘോഷങ്ങൾ അതിര് കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികൾ സ്വീകരിക്കും. പൊലീസും ജില്ലയില്‍ കർശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.