നന്ദഗോവിന്ദം ഭജൻസ് Source: Screengrab
KERALA

പുറത്തുവന്നത് പ്രൊപ്പോസലിലെ വിവരങ്ങൾ; നന്ദഗോവിന്ദം ഭജൻസിന് ദേവസ്വം ബോർഡിൽ നിന്ന് പണം കൊടുത്തെന്ന പ്രചാരണം പൊളിയുന്നു

ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു, എന്നാൽ മറ്റ് പരിപാടികൾ ഉണ്ടായിരുന്നതിനാൽ അസൗകര്യം അറിയിച്ചുവെന്ന് നന്ദഗോവിന്ദം ഭജൻസ് പ്രതികരിച്ചു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പരിപാടി നടത്താത്ത നന്ദഗോവിന്ദം ഭജൻസ് ട്രൂപ്പിന് പണം കൊടുത്തെന്ന പ്രചാരണം പൊളിയുന്നു. നന്ദഗോവിന്ദത്തിന് ദേവസ്വം ബോർഡിൽ നിന്ന് പണം കൊടുത്തിരുന്നില്ല. ബിൽ നൽകിയത് ഇഷാൻ ദേവിൻ്റെ പരിപാടിക്ക് മാത്രം. നന്ദഗോവിന്ദത്തെ ക്ഷണിച്ചെങ്കിലും തൃശൂരിൽ മറ്റൊരു പരിപാടി ഉള്ളതിനാൽ സംഗമത്തിന് എത്തിയിരുന്നില്ല. പുറത്തുവന്നത് പ്രൊപ്പോസലിലെ വിവരങ്ങളാണ്. സംഗമത്തിൽ പങ്കെടുക്കാത്ത ‘നന്ദഗോവിന്ദം ഭജൻസ്’ എന്ന ട്രൂപ്പിന്റെ പേരിൽ എട്ടു ലക്ഷം രൂപയുടെ ബില്ല് പാസാക്കിയതായായിരുന്നു നേരത്തെ ആരോപണങ്ങൾ പുറത്തുവന്നത്. സംഗമത്തിന്റെ ദിവസം രാവിലെ ഭക്തിഗാനസദസ് അവതരിപ്പിച്ചത് ഗായകൻ ഇഷാൻ ദേവും സംഘവുമായിരുന്നു. എന്നാൽ ഇവർക്ക് എത്ര തുക നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമല്ല.

സംഭവത്തിൽ പ്രതികരിച്ച നന്ദഗോവിന്ദം ഭജൻസ് ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു എന്ന് സ്ഥിരീകരിച്ചു. അന്ന് മറ്റ് പരിപാടികൾ ഉണ്ടായിരുന്നതിനാൽ അസൗകര്യം അറിയിച്ചു. പിന്നീട് ബന്ധപ്പെട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും നന്ദഗോവിന്ദം ഭജൻസ് പ്രതികരിച്ചു.

അതേസമയം, അയ്യപ്പ സംഗമത്തിൻ്റെ സംഘാടന ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുന്നുവെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതികരിച്ചു. അയ്യപ്പ സംഗമം സംഘാടനത്തിനായി ഇത് വരെ ചെലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്. ഈ മൂന്ന് കോടി രൂപയും പൂർണമായും സ്പോൻസർഷിപ്പായി കിട്ടിയതാണ്. ഒരു കോടി രൂപ കൂടി സ്പോൻസർഷിപ്പായി വന്നിട്ടുണ്ട്. "മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ "എന്ന ഹെഡിൽ നിന്ന് 3 കോടി രൂപ സംഘാടനത്തിനായി അഡ്വാൻസായി എടുത്തിരുന്നു. സ്പോൻസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17-10-25ൽ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോർഡിൽ നിന്നും ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആകെ ചെലവായ തുകയെ സംബന്ധിച്ച്‌ ദേവസ്വം കമ്മീഷണർ 4-11-2025 ൽ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ്ടിയും എന്നാണ്. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും പി.എസ്. പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.

SCROLL FOR NEXT