പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. 2019 ൽ ഒരാളെ കൊന്ന വ്യക്തിയാണ് പ്രതി. തുടർച്ചയാണ് 2025ലെ ഇരട്ട കൊലപാതകം. മുൻകൂർ തയ്യാറെടുപ്പ് നടത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. ഒരു കുടുംബത്തിലെ മൂന്നു പേരെ കൊന്നു. പ്രതിയുടെ അടുത്ത ലക്ഷ്യം അയൽവാസിയായിരുന്ന പുഷ്പയാണെന്നും കുറ്റകൃത്യം നടത്താൻ ഇനിയും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു
അതേസമയം, പരമാവധി ശിക്ഷ നൽകരുതെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. പ്രതി സമൂഹത്തിന് ഭീഷണിയാണെന്ന് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിൽ നിന്ും വ്യക്തമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. മാനസാന്തരത്തിന് സാധ്യതയില്ല എന്ന് വ്യക്തമാണ്. ഗാന്ധിജിയല്ല താൻ എന്ന മനോഭാവം തന്നെ ഇതിന് ഉദാഹരണമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
സജിതയെ കൊലപ്പെടുത്തിയ പ്രതി അവരുടെ ഭർത്താവിനെയും അമ്മയെയും കൊന്നു. ഭാര്യ തന്നെ വിട്ട് പോയതിന് കാരണം സജിതയാണ് എന്ന സംശയത്തിൻ്റെ പുറത്താണ് പ്രതി കൊലപാതകങ്ങൾ നടത്തിയത്. അവരുടെ കുടുംബത്തിൽ അവശേഷിക്കുന്നവരുടെ സുരക്ഷ പരിഗണിക്കണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. പ്രായം പരിഗണിച്ച് ശിക്ഷ ഇളവ് നൽകരുതെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റവാളിയാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ശിക്ഷ ഇന്ന് വിധിക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ശിക്ഷാവിധി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.