KERALA

ഇഡി റെയ്ഡ്, പിണറായിയുടെ വീടിന് മുന്നിൽ അണപൊട്ടി അണികളുടെ പ്രതിഷേധം; കേന്ദ്രസേനയ്ക്കു നേരെ ചെരുപ്പേറ്

മുതര്‍ന്ന നേതാക്കളായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കൾ ഏറെ നേരം പണിപ്പെട്ടാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ റെയ്ഡ് നടക്കുന്ന പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ അണപൊട്ടി അണികളുടെ പ്രതിഷേധം. രോഷം പൂണ്ട സിപിഐഎം അണികൾ വീടിൻ്റെ ഗെയ്റ്റ് തള്ളി തുറക്കാൻ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസിന്‍റെ ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു. വീടിന് മുന്നിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ചെരുപ്പും കുപ്പിയും എറിഞ്ഞു.

സുരക്ഷ ഭേദിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി. പിന്നീട് മുതര്‍ന്ന നേതാക്കളായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കൾ ഏറെ നേരം പണിപ്പെട്ടാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്. പിണറായി വിജയന്‍റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിലാണ് വന്‍ സംഘര്‍ഷം.

സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതൽ പരിശോധന തുടരുകയാണ്. പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലാണുള്ളത്.

ഇഡി സംഘം വീണയുടെ മൊഴിയെടുത്തു. പിണറായിയുടെ മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, സിഎംആര്‍എല്‍ എംഡി കരിമണൽ കർത്തയുടെ ആലുവയിലെ വീട്‌, സിഎംആര്‍എല്‍ ഓഫീസ്, പിണറായിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ ബംഗളൂരു ഓഫീസ്, കർത്തയുടെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ മറ്റു രണ്ടു കമ്പനികളുടെ ഓഫീസ് എന്നിവിടങ്ങളിൽ എല്ലാം പരിശോധന തുടരുകയാണ്.

SCROLL FOR NEXT