കേരള കാർഷിക സർവകലാശാലയിലെ ഫീസ് വർദ്ധനവിനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. വൈസ് ചാൻസിലർ ബി. അശോക് കുമാറിനെ വാഹനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിക്കാതെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് എസ്എഫ്ഐ കരിങ്കൊടി കാട്ടിയത്. ഇരുപതോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം വലിയ സുരക്ഷയൊരുക്കിയാണ് പൊലീസ് പിന്നീട് അശോക് കുമാറിന് വഴിയൊരുക്കിയത്.
കേരള സർക്കാർ സർവകലാശാലയിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും സെമസ്റ്റർ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനത്തിനെതിരായ സമരത്തിൻ്റെ തുടർച്ചയായിരുന്നു കരിങ്കൊടി പ്രതിഷേധം. സർവകലാശാല കേന്ദ്രീകരിച്ച് മുൻപ് നടന്ന സമരങ്ങളോട് പ്രതികരിക്കാതിരുന്ന വൈസ് ചാൻസിലർ ബി. അശോക് കുമാർ ഇന്ന് ക്യാമ്പസിൽ എത്തിയതോടെ ഉച്ചക്കുശേഷം എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ നീക്കം പൂർണമായി വിജയിക്കാതിരുന്നതോടെയാണ് വി.സിയെ പിന്തുടർന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാട്ടിയത്.
വനിതാ പ്രവർത്തകർ ഉൾപ്പടെ ഇരുപതോളം പേരെ വലിയ ബലപ്രയോഗം നടത്തിയാണ് പൊലീസ് തടയാൻ ശ്രമിച്ചത്. എന്നാൽ അറസ്റ്റിന് വഴങ്ങാൻ പ്രവർത്തകർ തയ്യാറാവാതിരുന്നതോടെ അഞ്ചു മിനിറ്റോളം അശോക് കുമാറിന് വാഹനത്തിനുള്ളിൽ തുടരേണ്ടിവന്നു. പിന്നീട് കൂടുതൽ പൊലീസ് എത്തിയാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കിയത്. കനത്ത പോലീസ് കാവലിൽ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിച്ച വി.സിയോട് ഫീസ് വർധനവ് സംബന്ധിച്ച് ന്യൂസ് മലയാളം ചോദ്യം ഉന്നയിച്ചെങ്കിലും അശോക് കുമാർ പ്രതികരിക്കാൻ തയ്യാറായില്ല. ഫീസ് വർധനവ് പിൻവലിക്കാത്തതിനെതിരെ എസ്എഫ്ഐ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
സർവകലാശാലയിലെ യുജി, പിജി, പിഎച്ച്ഡി വിദ്യാർഥികൾക്ക് അടുത്ത അധ്യയന വർഷം മുതലാണ് മൂന്ന് ഇരട്ടിയിലധികം സെമസ്റ്റർ ഫീസ് വർധിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചത്. ഇതിനെതിരെ വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ ഇടത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിസിക്കെതിരെ വിമർശനവുമായി വന്നിരുന്നു. അന്യായമായ ഫീസ് വർധനവ് അനുവദിക്കില്ലെന്നും ഏകപക്ഷീയമായാണ് വിസി തീരുമാനമെടുത്തതെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേരത്തെ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കടുത്ത പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്ത് വന്നത്.