പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതൽ അന്വേഷണത്തിന് സർക്കാർ. വിവാദത്തിൽ ദേവസ്വം ബോർഡും അന്വേഷണം നടത്തിയേക്കും. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയാണെന്നും അയ്യപ്പ സംഗമത്തെ എതിർത്തവരാണ് ആസൂത്രണത്തിന് പിന്നിലെന്നും പി.എസ്. പ്രശാന്ത് ആരോപിച്ചു.
2019ൽ ഉദ്യോഗസ്ഥതല വീഴ്ച ഉണ്ടായി എന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് സമ്മതിച്ചു. സ്വർണപ്പാളി സ്‌പോൺസർക്ക് കൈമാറിയതിൽ വീഴ്ച ഉണ്ടായി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്ത് വിടാൻ പാടില്ലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്ന് ദേവസ്വം ബോർഡിനും ധാരണയില്ലെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ സ്വർണം ഇടപാടുമായി ബന്ധപ്പെട്ടുള്ള രജിസ്റ്ററുകൾ കൃത്യമാണ്. എന്നാൽ ഇത് കോടതിയെ ധരിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. മുന്നിൽ വന്ന രേഖകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കോടതി വിമർശനം. സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡും അന്വേഷണം നടത്തിയേക്കും. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
അതേസമയം, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്ദഗോപനെ പി.എസ്. പ്രശാന്ത് തള്ളി. ശബരിമലയിലെ അവസാനവാക്ക് തന്ത്രിയാണ്. മാനുവൽ പ്രകാരം സ്വർണം അറ്റകുറ്റപ്പണികൾക്ക് സന്നിധാനത്തിന് പുറത്തുകൊണ്ടുപോകാൻ ആകില്ലെന്ന് വാദം ശരിയല്ല. സ്വർണം ആവരണം ചെയ്യാൻ മെർക്കുറി ഉപയോഗിക്കുന്നതിൽ അന്താരാഷ്ട്ര നിയന്ത്രണമുണ്ട്. ഇതനുസരിച്ച് ഇന്ത്യ ഗവൺമെന്റ് തന്നെ 2017ൽ നിയമം പാസാക്കിയിട്ടുണ്ട്. താൻ പ്രസിഡന്റ് ആയ ശേഷം അഞ്ച് തവണ കൊടിമരം പ്ലേറ്റിങ്ങിനായി ചെന്നൈയിൽ കൊണ്ടുപോയിട്ടുണ്ടെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.