പി.എസ്. പ്രശാന്ത് Source: News Malayalam 24x7
KERALA

അയ്യപ്പ സംഗമത്തിൻ്റെ സംഘാടന ചെലവിൽ തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുന്നു; ഓഡിറ്റ് റിപ്പോർട്ടിൽ അന്വേഷണം വേണം: പി.എസ്. പ്രശാന്ത്

"അയ്യപ്പ സംഗമത്തിനായി സംഘടനത്തിനായി ഇത് വരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്"

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സംഗമത്തിൻ്റെ സംഘാടന ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുന്നുവെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. അയ്യപ്പ സംഗമത്തിനായി സംഘടനത്തിനായി ഇത് വരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്. ഈ മൂന്ന് കോടി രൂപയും പൂർണമായും സ്പോൻസർഷിപ്പായി കിട്ടിയതാണ്. ഒരു കോടി രൂപ കൂടി സ്പോൻസർഷിപ്പായി വന്നിട്ടുണ്ട്. "മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ "എന്ന ഹെഡിൽ നിന്ന് 3 കോടി രൂപ സംഘാടനത്തിനായി അഡ്വാൻസായി എടുത്തിരുന്നു. സ്പോൻസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17-10-25ൽ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോർഡിൽ നിന്നും ചിലവഴിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആകെ ചെലവായ തുകയെ സംബന്ധിച്ച്‌ ദേവസ്വം കമ്മീഷണർ 4-11-2025 ൽ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ്ടിയും എന്നാണ്. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും പി.എസ്. പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന സ്ഥിരീകരിച്ച് നന്ദഗോവിന്ദം ഭജൻസ് ​ഗ്രൂപ്പ്. അന്ന് മറ്റ് പരിപാടികൾ ഉണ്ടായിരുന്നതിനാൽ അസൗകര്യം അറിയിച്ചിരുന്നു. പിന്നീട് ബന്ധപ്പെട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും നന്ദഗോവിന്ദം ഭജൻസ് പറഞ്ഞു. നന്ദ ഗോവിന്ദത്തിന് ദേവസ്വം ബോർഡ് പണം നൽകിയെന്ന രൂപത്തിൽ പുറത്ത് വന്നത് ബിൽ അല്ലെന്നും പ്രൊപ്പോസൽ മാത്രമാണെന്നും ന്യൂസ് മലയാളം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ബിൽ നൽകിയത് ഇഷാൻ ദേവിൻ്റെ പരിപാടിക്ക് മാത്രം. നന്ദഗോവിന്ദത്തെ ക്ഷണിച്ചെങ്കിലും തൃശൂരിൽ മറ്റൊരു പരിപാടി ഉള്ളതിനാൽ സംഗമത്തിന് എത്തിയിരുന്നില്ല. പ്രൊപ്പോസലിലെ വിവരങ്ങളാണ് പുറത്തു വന്നത്.

SCROLL FOR NEXT